Thursday, June 26, 2014

മന്ത്രിക്കെന്താ കൊന്പുണ്ടോ....?




വിവരക്കേടിന്‍റെ മന്ത്രിയാണാ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെന്നാണ് കൂപന്‍റെ സംശയം. റബ്ബ് സാഹിബിന് ഇമ്മിണി വിവരക്കേടുണ്ടെന്ന് പാര്‍ട്ടിയിലെ പടച്ചോനായ കുഞ്ഞാപ്പ പോലും ഇപ്പോ പറയും. അമ്മാതിരിയല്ലേ പഹയന്‍റെ വിക്രിയകള്‍. വിദ്യാഭ്യാസ മന്ത്രിയാകാന്‍ വിദ്യാഭ്യാസമല്ല.. വിവരമാണ് യോഗ്യതയെന്ന് ഇടവും വലവുമുള്ള എല്ലാവര്‍ക്കും അങ്ങ് തെര്യപ്പെടുത്തി കൊടുത്തല്ലോ.... എന്നാലും ഇപ്പ ചെയ്ത ചെയ്ത്ത് ഇത്തിരി കടുത്ത് പോയി റബ്ബേ... ഇത് ജനകീയ ജനാധിപത്യകാലമാണെന്ന് അങ്ങ് മറുന്നു പോയോ... എതിര്‍ സ്വരം ഉയര്‍ത്തുന്നോരെ രായ്ക്ക് രാമാനം നാടുകടത്തുന്നത് രാജകാലത്തല്ലേ... ഇപ്പോ അതു വേണോ... മന്ത്രിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഭരണഘടനയില്‍ ഏത് വകുപ്പില്‍ ഏത് അനുച്ഛേദത്തിലാണാവോ പറഞ്ഞിരിക്കുന്നത്. വിമര്‍ശനം കേള്‍ക്കാതിരിക്കാന്‍ മന്ത്രിക്കെന്താ കൊന്പുണ്ടോ.... അല്ലേലും വിമര്‍ശനം പണ്ടേ റബ്ബ് സാഹിബിന് അത്ര പഥ്യമില്ല. മണ്ഡലത്തിലെ ജനങ്ങള്‍ വിമര്‍ശിക്കുമെന്ന് പേടിച്ചിട്ടാണല്ലോ നാലു തിരഞ്ഞെടുപ്പില്‍ വോട്ടു തെണ്ടിയപ്പോഴേക്കും മണ്ഡലം മൂന്നു മാറേണ്ടി വന്നത്. അപ്പോ പറഞ്ഞു വന്നത് പഞ്ഞിമല സ്കൂളിലെ ടീച്ചറെ നാടു കടത്തിയ സംഭവം. രാവിലെയെണീറ്റ് കുളിച്ച്, മുടി കറുപ്പിച്ച്, റോസ് പൗഡറിട്ട്, അത്തര്‍ പൂശി, അലക്കിത്തേച്ച കുപ്പായ മണി‍ഞ്ഞ് , ചുണ്ടില്‍ ചെഞ്ചായം പൂശി സുന്ദര വിഡ്ഡി വേഷമണിഞ്ഞ് എത്താന്‍ സമയം കുറച്ച് വേണ്ടി വരും... സ്വാഭാവികം. പക്ഷേ വിദ്യാഭ്യാസ മന്ത്രി പുംഗവാ... അത് ഭാവിതലമുറയുടെ പഠനം കുളമാക്കി കൊണ്ടു തന്നെ വേണോ... വിദ്യ തന്നെ ഒരു അഭ്യാസമാക്കിയ അങ്ങയേ പോലുള്ളവര്‍ ഭരിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്. ... അങ്ങ് ചെയ്തതിനേക്കാള്‍ വലിയ തെറ്റാണോ, ആ തെറ്റ് ചൂണ്ടിക്കാണിക്കുക എന്നത്. അങ്ങനെയെങ്കില്‍ തെറ്റ് ചെയ്ത അങ്ങയെ പണ്ടേ പൊതുജനം മന്ത്രിമന്ദിരത്തിന്‍റെ പടിയടച്ച് പിണ്ഡം വയ്ക്കേണ്ടതല്ലേ... അങ്ങ് അലിഗഡില്‍ പോയി ആംഗലേയ സാഹിത്യത്തില്‍ നേടിയ ഉന്നത ബിരുദം അപ്പുറത്തിരുന്നവന്‍റെ ഉത്തരം പകര്‍ത്തി നോക്കിയെഴുതി നേടിയതാണോ എന്നാണ് കൂപന്‍റെ ശങ്ക. അല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ... അധ്യാപികമാരെല്ലാം ലീഗിന്‍റെ കൊടി വെട്ടിത്തയ്ച്ച് പച്ച ബ്ലൗസിട്ട് പഠിപ്പിക്കാന്‍ വരണമെന്ന് ഇണ്ടാസിറക്കിയ മഹാത്മാവേ അങ്ങില്‍ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്. പാര്‍ട്ടിയിലെ പടച്ചോന്‍മാരുടെ വാക്കിനു മറുവാക്കു പറയാനുള്ള നട്ടെല്ലില്ലാത്തതു കൊണ്ടു മാത്രം ഒപ്പിച്ചെടുത്തതാണീ മന്ത്രി സ്ഥാനമെന്ന് നാട്ടാര്‍ക്കെല്ലാം അറിയാവുന്നതാണ്. എന്നാലും അങ്ങിരിക്കുന്നത് പൊതുജനമെന്ന കഴുതകള്‍ നികുതിപ്പണം കൊണ്ട് കെട്ടിയൊരുക്കി ചുമക്കുന്ന മന്ത്രിക്കസേരിയിലാണെന്ന് ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്. കോഴിക്കോട്ടെ സര്‍വകലാശാല പറന്പ് കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും വീതിച്ചു നല്‍കി, മന്ത്രിമന്ദിരത്തിന് സ്വന്തം വീടിന്‍റെ പേരിട്ട മന്ത്രി സാറേ വിദ്യാഭ്യാസത്തെ പച്ച പിടിപ്പിക്കാന്‍ അങ്ങ് ഇനി എന്താണോ ചെയ്യാന്‍ പോകുന്നതെന്ന് പേടിയോടും ആശങ്കയോടും കാത്തിരിക്കുന്നു... വാപ്പ പണ്ട് ഉപമുഖ്യാനായിരുന്നിരിക്കാം. പക്ഷേ എന്തായാലും അതിന്‍റെ തയന്പൊന്നും നമ്മുടെ റബ്ബ് സാഹിബിന്‍റെ ആസനത്തിലില്ല. പകരം അവിടെ കാണുന്നത് നല്ല ഒന്നാന്തരമൊരു ആല്‍മരമാണ്. നാണമില്ലാത്തവന്‍റെ ആസനത്തില്‍ മുളച്ചു പൊങ്ങുന്ന ആല്‍മരം.  

Monday, June 16, 2014

കുണ്ടറ കാസ്ട്രോയുടെ രണ്ടാം കുണ്ടറ വിളംബരം



ബേബി സഖാവ് വീണ്ടും സാമാജിക മന്ദിരത്തിന്‍റെ പടികടന്ന് അകത്തു കയറിയതോടെയാണ് കുണ്ടറയിലെ ജനസമൂഹത്തിന്‍റെ ശ്വാസം നേരെ വീണത്. ബേബി സഖാവിന്‍റെ കുണ്ടറ വിളംബരത്തില്‍ നടുങ്ങി നില്‍ക്കുകയായിരുന്നു നാടും നാട്ടാരും. ആ ആശങ്കകളെല്ലാം അവസാനിച്ചിരിക്കുന്നു. പക്ഷേ ബേബി സഖാവ് ഇനിയും മനസു തുറന്നിട്ടില്ല. കൊല്ലം ചതിച്ചെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കുണ്ടറ ചതിക്കാമോ? അതും ജനകീയ ജനാധിപത്യ വിപ്ലവ ഭൂമിയായ കുണ്ടറ...  കുഞ്ഞൂഞ്ഞിന് പുതുപ്പള്ളിയും കുഞ്ഞുമാണിക്ക് പാലായും കുഞ്ഞാപ്പയ്ക്ക് വേങ്ങരയും പോലല്ലേ ബേബി സഖാവിന് കുണ്ടറ. ഈ കുണ്ടറ സ്നേഹം കൊണ്ടല്ലേ പില്‍ക്കാലത്ത് കുണ്ടറ കാസ്ട്രോയെന്ന് വിഖ്യാതനായതും. പക്ഷേ കുണ്ടറയില്‍ എന്തുകൊണ്ട് തോറ്റു... പ്രതിക്രിയാ വാദികളും വിഘടനവാദികളും തമ്മിലുള്ള അന്തര്‍ധാര സജീവമായതൊന്നുമല്ല പ്രശ്നം. ബേബി സഖാവേ കാര്യം നിസാരമാണ്. അങ്ങയോടുള്ള കുണ്ടറക്കാരുടെ സ്നേഹമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. അഖിലഭാരത കമ്യൂണിസ്റ്റ് പ്രസ്ഥാനം അധികാരത്തിലേറിയാല്‍ പ്രധാനമന്ത്രിയാകേണ്ടവനായിരുന്നല്ലോ അങ്ങ്. പക്ഷേ ആ നേട്ടത്തില്‍ നഷ്ടം കുണ്ടറക്കാര്‍ക്ക് മാത്രമല്ലേ. പ്രധാനമന്ത്രിക്കസേരയിലേറിയാല്‍ അങ്ങ് കുണ്ടറയുടെ സാമാജിക കസേരയൊഴിയും. പിന്നെ പ്രാക്കുളം പള്ളിയിലെ ഒപ്പീസും ഓശാനയും കൂടാന്‍ അങ്ങേയ്ക്കൊക്കുമോ... സാഹിത്യവും സംഗീതവും സ്വരലയവുമെല്ലാം  കൈമോശം വരില്ലേ.. അങ്ങയുടെ സന്തോഷവും രീതികളുമെല്ലാം നഷ്ടമാകില്ലേ... സാംസ്കാരിക നായകപ്പട്ടം ഒഴിയേണ്ടി വരില്ലേ ... ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സ്തുതിപാടലിന് നിന്നു കൊടുക്കേണ്ടി വരും. അങ്ങ് അങ്ങല്ലാതാകുന്നത് കുണ്ടറയ്ക്ക് സഹിക്കാനാകുമോ. അതിന് കുണ്ടറ സമൂഹം കണ്ടെത്തിയ പ്രതിവിധിയാണ് അങ്ങയെ  പരാജയപ്പെടുത്തുകയെന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ അങ്ങ് കുണ്ടറയുടെ സാമാജികനായി തന്നെയായി തുടരും. ഇഷ്ടക്കുറവു കൊണ്ടല്ല സഖാവേ ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് കുണ്ടറക്കാര്‍ ഇങ്ങനെ ചെയ്തത്. അങ്ങയെ കൈവിടാനുള്ള മടികൊണ്ടാണ്. അതിന്‍റെ പേരില്‍ അങ്ങ് ഒരിക്കലും കുണ്ടറയെ കൈവിടരുത്. അങ്ങ് സാമാജികമന്ദിരത്തിനകത്ത് കയറാതിരുന്നിട്ടും കണ്ടറ പിണങ്ങിയില്ല. സാമാജികപട്ടമൊഴിയും എന്ന അങ്ങയുടെ കുണ്ടറ വിളംബരം പക്ഷേ അങ്ങ് പിന്‍വലിക്കണം. ഒരിക്കലും കിട്ടാനിടയില്ലാത്ത പ്രധാനമന്ത്രി കസേരയേക്കാള്‍ എന്നെങ്കിലും കിട്ടാനിടയുള്ള മുഖ്യമന്ത്രി കസേര തന്നെയല്ലേ സഖാവേ നല്ലത്. അതിനു പറ്റിയത് കുണ്ടറ തന്നെയാണ്. കുണ്ടറയുടെ സാമാജിക കസേരയാണ്. അതിനു പറഞ്ഞ വാക്കു വിഴുങ്ങിയാലും വിളംബരം പിന്‍വലിച്ചാലും തെറ്റില്ല. സമ്മര്‍ദം ചെലുത്താന്‍ പ്രസ്ഥാനം തയാറുള്ളപ്പോള്‍ എന്തിനു ശങ്കിക്കണം ബേബി സഖാവേ...