Friday, November 15, 2013

കുറെ ഗുണ്ടകളും മാഫിയകളും ഒരു ജനകീയ സമരവും

സത്യത്തിന്‍റെ മുഖം ചിലപ്പോഴെല്ലാം  വികൃതമാണ്... മറ്റു ചിലപ്പോള്‍ സത്യം പറയുന്നവര്‍ക്ക് നേരെ കല്ലേറുണ്ടാകാം. പക്ഷേ ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. സ്ഥാപിത താല്‍പര്യക്കാര്‍ എങ്ങനെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് പ്രതിഷേധ സമരമല്ല, ഗുണ്ടായിസമാണ്... മാഫിയകളുടെ അഴിഞ്ഞാട്ടവും മുതലെടുപ്പുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളത്തില്‍ നടക്കുന്ന പുകിലുകള്‍ക്ക് എന്തെങ്കിലും അര്‍ഥമുണ്ടോ? പ്രതിഷേധവും സമരവുമായി തെരുവിലിറങ്ങും മുന്പ് നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കുക... എന്താണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്...?
 
റിപ്പോര്‍ട്ടിന്‍റെ പ്രധാനഭാഗത്ത് പറയുന്നത് ഇങ്ങനെ
 
""ഹൈലെവല്‍ വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കണ്ടെത്തിയ മേഖലകളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി
 
1. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഖനനം, പാറ ഖനനം, മണല്‍ഖനനം
2 താപവൈദ്യുത നിലയങ്ങള്‍
3. 20000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍
4. ഒന്നരലക്ഷം ചതുരശ്രമീറ്ററിലധികം ‍ വിസ്തൃതിയുള്ള സമുച്ചയങ്ങളും മറ്റ് നിര്‍മാണങ്ങളും
5. ചുവപ്പ് വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍
 
ഏപ്രില്‍ 17നു മുന്പ് അനുമതി ലഭിച്ചവയ്ക്ക് ഈ ഉത്തരവ് ബാധകമല്ല. ഉത്തരവ് ലംഘിച്ചാല്‍ 1986ലെ പരിസ്ഥിതി നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. ''
 
ഈ പറയുന്ന കാര്യങ്ങളില്‍ എവിടെയാണ് കര്‍ഷക വിരുദ്ധം.... എവിടെയാണ് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നം. പശ്ചിമഘട്ട വനമേഖലയിലെ കരിങ്കല്‍ ക്വാറികളും, കുന്നിടിക്കലും പൂര്‍ണമായി അവസാനിപ്പിക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ദോഷമോ അതോ അനുഗ്രഹമോ? കൂപന്‍റെ അല്‍പജ്ഞാനത്തില്‍ കുന്നിടിക്കലും പാറമടകളും ഒരു കൃഷിയായി അംഗീകരിച്ചിട്ടില്ല. കുന്നിടിച്ച് സമതലമാക്കി മാറ്റിയതിന്‍റെ ദുരന്തഫലങ്ങള്‍ നാം അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ....  സ്വന്തം നാട്ടില്‍ നിന്ന് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ കര്‍ഷകര്‍ തന്നെയായിരിക്കും അതിന്‍റെ പ്രധാനഗുണഭോക്താക്കള്‍....
 
പള്ളിയുടെയും പട്ടക്കാരുടെയും മറവില്‍ മണല്‍മാഫിയയും, പാറമട ലോബികളും നടത്തുന്ന അഴി‍ഞ്ഞാട്ടമാണ് കേരളത്തില്‍ കാണുന്നത്. ഇതിനെ പൊതുജനപ്രതിഷേധമെന്നതിനേക്കാള്‍ ഗുണ്ടായിസം എന്നു വിളിക്കാന്‍ കൂപന്‍ ആഗ്രഹിക്കുന്നു. വോട്ടുബാങ്കു രാഷ്ട്രീയം ലക്ഷ്യമാക്കി ഇതിനു കുടപിടിക്കുന്ന രാഷ്ട്രീയ കോമരങ്ങളോട് പുച്ഛമാണ് തോന്നുന്നത്. ഹര്‍ത്താലുമായി ചാടിയിറങ്ങും മുന്പ് ഒരു തവണ ആലോചിക്കുക, എന്തിനാണ് ഈ ഹര്‍ത്താലെന്ന്...
 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കൂപന്‍ ന്യായീകരിക്കുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യുന്നില്ല. അതില്‍ ഒരുപാട് പോരായ്മകളും സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന നിര്‍ദേശങ്ങളുമുണ്ട്. പക്ഷേ ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവില്‍ അതിനെ കുറിച്ച് ഒരു അക്ഷരം പോലും പറയുന്നില്ല. സംശയമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരവിന്‍റെ  പകര്‍പ്പ് ലഭിക്കും. http://envfor.nic.in/sites/default/files/order-131113.pdf
 
കസ്തരൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേരളത്തിനുള്ള ആശങ്കള്‍ വേണ്ടവിധത്തില്‍ വേണ്ടപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. വേണ്ടവിധം അറിയിച്ചിരുന്നുവെങ്കില്‍ ഇത്തരം ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്തില്ലായിരുന്നു.
 

ചില ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ആശയങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്... അവര്‍ക്കെല്ലാം കൂപന്‍റെ കടപ്പാട്.

Wednesday, November 13, 2013

പുതുതലമുറ ഗൃഹാതുരത്വം അഥവാ ബാല്യകാല സ്മരണകള്‍



""നാരങ്ങ പാല്.... ചൂണ്ടയ്ക്ക് രണ്ട്....
ഇലകള്‍ പച്ച.... പൂക്കള്‍ മഞ്ഞ....
തേടിവരുന്പോള്‍.... കൂട്ടത്തിലൊന്നിനെ...
ചാക്കിട്ടു പിടിച്ചേ.....''

അക്ഷരം  പഠിക്കും  മുന്പേ   തന്നെ  ഒരു  തലമുറ   ചൊല്ലിപ്പഠിച്ച  ഒരു കളിക്കവിതയാണിത്. പുതു തലമുറയിലേക്കുള്ള മാറ്റത്തില്‍ മലയാളി ബാല്യത്തിന് അന്യമായ  ഒരു കളിയും കവിതയും. ഇങ്ങനെയുള്ള നഷ്ടങ്ങളുടെ കണക്കെടുപ്പാണ് ഇത്.
സ്കൂളിലേക്കുള്ള യാത്രകള്‍ തന്നെ മനോരഹമായ ഓര്‍മകളാണ്. ഈ യാത്രയില്‍ പറയാന്‍ വിശേഷങ്ങളേറെയാണ്...  പാടവും പുഴയും വെട്ടുവഴികളും എല്ലാം കടന്നുള്ള ഒരു രസയാത്ര. നാട്ടു വിശേഷങ്ങളും ഞായറാഴ്ച ദൂരദര്‍ശനില്‍ കണ്ട സിനിമയുടെ കഥയുമെല്ലാം പറഞ്ഞു പോകുന്പോള്‍ സ്കൂളിലേക്കുള്ള ദൂരം കഴിയുന്നതറിയില്ല. ടീച്ചറുടെ അടി കിട്ടാതിരിക്കാന്‍ മൂന്നല്ലിയുള്ള തൊട്ടാവാടി ഇല( മൂന്നല്ലിയുള്ള തൊട്ടാവാടി ഇല അപൂര്‍വമാണ്(?)) തേടി നടക്കുന്നതും ഈ യാത്രയില്‍ തന്നെ. ഒടുവില്‍ കഷ്ടപ്പെട്ട് മൂന്നല്ലിയുള്ള  തൊട്ടാവാടി ഇല കിട്ടുന്പോഴേക്കും സമയം വൈകിയിരിക്കും. അവിടെ തുടങ്ങും അന്നത്തെ ചൂരല്‍ കഷായം. പോകും വഴിക്കുള്ള പച്ചക്കറി തോട്ടത്തിലെയും വാഴത്തോപ്പിലെയുമെല്ലാം ആദ്യവിളവ് എടുപ്പിനുള്ള അവകാശവും അന്നത്തെ കുട്ടിപ്പട്ടാളത്തിനുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ പൂവിട്ടിട്ടുള്ള കൗമാരപ്രണയങ്ങളും ഒരുപാടുണ്ട്... ഗ്രാമപ്രദേശങ്ങളിലെ ക്ലാസ് മുറികളില്‍ ഉച്ച നേരത്ത് ഹൃദ്യമായ ഒരു മണം ഉയരുമായിരുന്നു പൊതിച്ചോറില തുറക്കുന്പോഴുള്ള ആ മണം മതിയായിരുന്നു വയറു നിറയാന്‍. ഉച്ചക്കഞ്ഞിക്കൊപ്പം കിട്ടിയിരുന്ന ചെറുപയറു കറിയുടെ രുചി ഇപ്പോഴും പലരുടെയും നാവിലുണ്ട്.
അന്നത്തെ കളികള്‍ക്കു പോലുമുണ്ടായിരുന്നു തനതു രസം. ഈ കളികളിലേറെയും കാലം മറന്നു പോയി. വെട്ടല്‍, വാരല്‍ തുടങ്ങി പല ശൈലികളിലുള്ള കല്ലുകളിയിലായിരുന്നു പെണ്‍കുട്ടികളുടെ കുത്തക. പിഴയ്ക്കാതെ അഞ്ചു കല്ലുകള്‍ ഒരുമിച്ച് വെട്ടിപ്പിടിക്കാന്‍ കഴിവുള്ളവരെ സ്വന്തം കൂട്ടത്തില്‍ ചേര്‍ക്കാന്‍ തന്നെ മല്‍സരമായിരുന്നു. ഗോട്ടികളിയിലായിരുന്നു ആണ്‍കുട്ടികളുടെ സ്പെഷലൈസേഷന്‍. നൂറാങ്കുഴിയും സേപ്പിയും എന്നു വേണ്ട അങ്ങനെ പലത്. ഇട്ട് ചാണ്‍, സേപ്പി, കോട്ട, പുല്ലേ ചവിട്ടി, ഇട്ടൂലി, തീപ്പട്ടിപ്പൊട്ടാമസ് അങ്ങനെ ൡഎന്തുതരം കളികള്‍... ദിവസം കൂടല്‍, പത്തടി ദിവസം, നാല്‍ക്കാലി വിളി അങ്ങനെയുള്ള വ്യത്യസ്ത കളികളും ഇന്നത്തെ ബാല്യത്തിന് അന്യം. ഗ്രാമങ്ങളില്‍  ക്രിക്കറ്റ് ആധിപത്യമുറപ്പിച്ച, സച്ചിന്‍ ദൈവമായി മാറിയ തൊണ്ണൂറുകളിലെ ഓലമടല്‍ ക്രിക്കറ്റ് ബാറ്റുകള്‍ ഇന്നും പലരുടെയും ഓര്‍മകളിലുണ്ട്. പച്ച മടലിലും ഉണക്കമടലിലും തീര്‍ത്ത ബാറ്റുകളും തുണിയില്‍ ഒട്ടുപാല്‍ ചുറ്റി റബര്‍ പാലില്‍ മുക്കിയെടുത്ത പന്തുകളും... ഒരു കാലത്തിന്‍റെ ക്രിക്കറ്റ് അതായിരുന്നു.
ചെറുപ്പത്തില്‍ തീപ്പെട്ടി പടം കളിക്കാത്ത, പ്ലാവില കിരീടം ചൂടാത്ത ന്യൂജനറേഷന്‍ ചെറുപ്പക്കാരുണ്ടോ? അച്ഛന്‍റെ തേഞ്ഞു തീര്‍ന്ന പാരഗണ്‍ ചെരുപ്പ് കൃത്യമായ വട്ടത്തില്‍ വെട്ടിയെടുത്തു, ഉജാല കുപ്പിയുടെ രണ്ടറ്റത്ത് ഘടിപ്പിച്ചുണ്ടാക്കുന്ന ചക്രവണ്ടികളും പഴയ ഗ്രാമീണ ബാല്യത്തിന്‍റെ ഓര്‍മകളിലുണ്ടാകും.
ട്യൂഷനുകളും ഹോം വര്‍ക്കുകളും എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസും അപഹരിച്ച ഇന്നത്തെ ബാല്യത്തിന്‍റെ നഷ്ടങ്ങള്‍ എന്ന് ഇവയെ വിളിക്കാമോ എന്നറിയില്ല. ഒരു പക്ഷേ രണ്ടു പതിറ്റാണ്ടിനപ്പുറം ഇന്നത്തെ ബാല്യത്തിന്‍റെ പലരീതികളും മാറി പുതുരീതികള്‍ വരും. പക്ഷേ എല്ലാവര്‍ക്കും, അത് ന്യൂ ജനറേഷനായാലും ഓള്‍ഡ് ജനറേഷനായാലും ഇടക്കുള്ള ഗോള്‍ഡ് ജനറേഷനായാലും, അവരുടെ ബാല്യം എന്നും നല്ല ഓര്‍മകളാണ്... ഒരു ആയുഷ്കലാത്തേക്കുള്ള ഓര്‍മകള്‍.

Sunday, November 10, 2013

പത്മശ്രീയിലെ അശ്രീ­­-കരങ്ങള്‍


മഹാഭാരത ദേശത്തെ പരമോന്നതമായ പത്മ പുരസ്കാരത്തിന് അടുത്ത കൊല്ലം ഉണ്ടാകാവുന്ന ശുപാര്‍ശകള്‍ കൂപന്‍ പ്രവചിക്കുകയാണ്...

സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ -­­( സോളാര്‍ സേവനങ്ങള്‍)
പീതാംബരക്കുറുപ്പ് (സ്പര്‍ശന ചികില്‍സ)
സലീംരാജ് (സാമൂഹ്യസേവനം)
പി.സി.ജോര്‍ജ് (ഭരണിപ്പാട്ട് സാഹിത്യം)
ഗണേശ്കുമാര്‍ (സദാചാരമൂല്യം)

നമ്മുടെ ബഹുമാന്യ ജനപ്രതിനിധികളെ ദോഷം പറയാനാകില്ല. ഉപകാരത്തിനു പ്രത്യുപകാരം ചെയ്യുന്നവര്‍ തന്നെയാണ്.                  തിരഞ്ഞെടുപ്പു കാലത്ത് നടുവളച്ച് കൈനീട്ടി നിന്നപ്പോള്‍ സംഭവാനക്കിഴികള്‍ എറിഞ്ഞിട്ടു തന്നവരെ ഇതിലപ്പുറം എങ്ങനെ ബഹുമാനിക്കാനാണ്... ദേശത്തെ പരമോന്നത പുരസ്കാരം നല്‍കിത്തന്നെയാകട്ടെ ബഹുമാനം എന്നു കരുതിക്കാണും.... ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ. നാട്ടുനടപ്പനുസരിച്ചാണെങ്കില്‍ ഈ ശിപാര്‍ശക്കത്തുകള്‍ പുറം ലോകം അറിയുകയുമില്ല... പക്ഷേ ഇത്തവണ നാട്ടുനടപ്പ് നടന്നില്ല.... എന്നാലും ഇതല്‍പം കടുത്തുപോയി.

പത്മ  പുരസ്കാരക്കച്ചവടത്തില്‍ മുന്നില്‍ നില്‍ക്കുന്ന പ്രവാസികളെ കാണാത്ത പ്രവാസികാര്യമന്ത്രി തന്നെ. നാടൊട്ടുക്കും പാടം നികത്തി കോണ്‍ക്രീറ്റ് കാട് കെട്ടിപ്പൊക്കി രാജ്യസേവനം ചെയ്യുന്നവരെ ആദരിക്കണമെന്ന് അദ്ദേഹത്തിനു തോന്നിയെങ്കില്‍ എങ്ങനെ കുറ്റം പറയും. പ്രവാസികാര്യ പുംഗവന്‍ നാമനിര്‍ദേശം ചെയ്ത മേനോന്‍ ചേട്ടന്‍റെ സേവനം ഏറ്റവും നന്നായി പറയാന്‍ കഴിയുക തൃശൂര്‍ക്കാര്‍ക്കാണ്... ഏക്കറുകണക്കിനു പാടവും ചതുപ്പു നിലവും നികത്തിയല്ലേ മേനോന്‍ ചേട്ടന്‍ ഭാര്യയുടെ പേരില്‍ നഗരം പണിയുന്നത്. എത്ര ഉദാത്തമായ ദേശസേവനം. അങ്ങ് കൊച്ചിക്കടുത്ത് വളന്തക്കാടെന്ന കൊച്ചു ദ്വീപില്‍ പുതിയൊരു കൊച്ചിയെ പടുത്തുയര്‍ത്താന്‍ ഇദ്ദേഹം തയാറായെങ്കിലും അച്ചുമ്മാന്‍ വേണ്ടെന്നു പറഞ്ഞതോടെയാണ് പിന്‍മാറിയത്.

ഇന്ദ്രപ്രസ്ഥത്തിലൊരു മലയാളി നാടകക്കാരനുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാജിക്കു വേണ്ടി സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച അദ്ദേഹത്തെ പണ്ടേ പദ്മപുരസ്കാരം(ഇന്ദിരാജിയുണ്ടേല്‍ ഇപ്പോ ഭാരതരത്നം ആയേനേ.... ) നല്‍കി ആദരിക്കേണ്ടതായിരുന്നു. ഇന്ദിരാജിയുടെ പത്രമാരണനിയമം നടപ്പിലാക്കാന്‍ ചൂട്ടുപിടിച്ചത് മഹത്തായ കാര്യമല്ലേ... സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്കു മുകളില്‍ കരിമഷിയൊഴിക്കുകയും പത്രക്കാരെ ഇരുന്പഴിയിലാക്കാന്‍ വഴി കാണിക്കുകയും ചെയ്തത് മോശം കാര്യമാണോ... ഈ മാന്യദേഹത്തിനും മകള്‍ക്കും കിട്ടി ഇത്തവണ പത്മ  പുര്സ്കാര ശുപാര്‍ശ. ഭാര്യക്ക് പത്മ  പണ്ടേ കിട്ടിയതാണ്. അച്ചനും മകള്‍ക്കും കൂടി പത്മ  കിട്ടിയാല്‍ ഒരു പത്മ ശ്രീ കുടുംബമാക്കാം... ഈ ശിപാര്‍ശയും പ്രവാസി പുംഗവന്‍റെ വക.

ഗോകുലത്തില്‍ ചിട്ടിക്കന്പനിയും വട്ടിപ്പലിശ ഇടപാടുമൊക്കെ നടത്തി രാജ്യസേവനം ചെയ്യുന്ന മാന്യദേഹത്തിനും പത്മ  പുരസ്കാരം നല്‍കിയാല്‍ കൊള്ളാമെന്ന് നമ്മുടെ ഒരു ജനപ്രതിനിധിക്കു തോന്നി. കൊള്ളപ്പലിശക്ക് വായ്പ നല്‍കിയും ചിട്ടിക്കന്പനി നടത്തിയും രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ പിടിച്ച് നിര്‍ത്തിയതാണല്ലോ... ശുപാര്‍ശ ചെയ്തതാകട്ടെ ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിക്കേസില്‍ നിന്ന് പ്രധാന പുംഗവനേയും ധനപുഗവനെയും ഊരിയെടുത്ത ജനപ്രതിനിധി തന്നെ...
ക്ഷേത്രത്തില്‍ ആനയെ നടയിരുത്തിയാലും പൂരം നടത്തിപ്പു കമ്മിറ്റിയില്‍ മുഖ്യസ്ഥാനം വഹിച്ചാലും ഇനി മുതല്‍ പത്മ  ശിപാര്‍ശ കിട്ടും. പൂരം നടത്തലും ആനയെ നടയ്ക്കിരുത്തലും വളരെ വലിയ സാമൂഹ്യസേവനം തന്നെയാണ്. തൃശൂര്‍ പൂരത്തിനും കുട സംഭാവന ചെയ്യുന്നതും ഇതില്‍ പെടുത്താം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് സുന്ദര മേനോന് പത്മ ശ്രീ നല്‍കണമെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന നേതാവ് ആഗ്രഹിച്ചത്. പത്മ പുരസ്കാരം തൃശൂരിന്‍റെ പരമോന്നത പുരസ്കാരമല്ല, രാജ്യത്തെ പരമോന്നത പുരസ്കാരമാണെന്ന് നേതാവ് മറന്നു പോയോ ആവോ... തൃശൂര്‍ക്കാരനായ ഈ ചേട്ടന്‍ തൃശൂര്‍ പൂരത്തിനും പൂരം നടത്തിപ്പുകാര്‍ക്കും നല്‍കിയ സേവനങ്ങള്‍ക്ക് ഉടന്‍ ഒരു പൂരശ്രീ പുരസ്കാരം നല്‍കാം. അതുപോരേ നേതാവേ...
ഇനിയുമുണ്ട് രാജ്യസേവനം ചെയ്യുന്ന, പത്മ  പുരസ്കാരം ലഭിക്കേണ്ട മഹാ വ്യക്തിത്വങ്ങള്‍.... കേരളത്തിനു പുറത്ത് വിദ്യാഭ്യാസ കച്ചവടം ചെയ്യുന്ന മാന്യവ്യക്തി, രാഷ്ട്രീയവും കച്ചവടവും സിനിമയും ഒരുമിച്ചു കൊണ്ടുപോകുന്ന കോഴിക്കോട്ടെ ഒരു ഖദര്‍ പ്രതിഭാസം, പഞ്ചനക്ഷത്ര ഹോട്ടല്‍ പണിതുയര്‍ത്തിയ ഗള്‍ഫ് മാന്യദേഹം ഇവര്‍ക്കൊക്കെ ഉടന്‍ പത്മ  പുരസ്കാരങ്ങള്‍ സമ്മാനിക്കണം. ഹിന്ദി സിനിമകളെ സ്ഥിരം വില്ലന്‍റെ സാമൂഹ്യസേവനം മാനിക്കണമെന്ന് പറഞ്ഞ തിരുവനന്തപുരത്തിന്‍റെ ആഗോളപൗരനായ മന്ത്രിയ്ക്കും കൊടുക്കണം  പൂച്ചെണ്ടുകള്‍... നായകന്‍റെ ഇടിവാങ്ങി ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനോളം വലിയ ജനസേവനമുണ്ടോ.....

മലയാള സിനിമയുടെ കാരണവര്‍ മധുവിന് പദ്മശ്രീ കൊടുത്തത് ക്ഷമിച്ചു..... ഒരുപാട് പാവങ്ങളെ അര്‍ബുദത്തില്‍ നിന്ന് രക്ഷിച്ച ഗംഗാധരന്‍ ഡോക്ടര്‍ക്ക് പത്മ  കിട്ടിയിട്ട് എന്താണ് കാര്യം? കാലങ്ങളായി മലയാള സിനിമയുടെ ഐശ്വര്യമായ കെപിഎസി ലളിതച്ചേച്ചിക്ക് പത്മ അവാര്‍ഡിന് എന്തു യോഗ്യതയാണുള്ളത്...? നാടകത്തിതിനു പുതിയ ഭാവങ്ങള്‍ നല്‍കിയ കാവലം നാരായണപ്പണിക്കര്‍ക്ക് ഈ ജന്‍മത്ത് പത്മ പുരസ്കാരം നല്‍കരുത്.. അതുപോലെ തന്നെ നെടുമുടി വേണുവിനും കൊടുത്തേക്കരുത്..   കൊള്ളപ്പലിശക്കാരനും ചിട്ടിക്കന്പനിക്കാരനും വിദ്യാഭ്യാസ കച്ചവടക്കാരനും  ഉല്‍സവനടത്തിപ്പുകാരനും പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കുന്നവര്‍ക്കുമൊക്കെ പത്മ ശ്രീ കൊടുത്തിട്ടു മതി ഇവര്‍ക്കു കൊടുക്കുന്നത്.... അല്ലേ മാന്യ ജനപ്രതിനിധികളേ...


നിങ്ങളുടെ മുഖത്ത് ആട്ടണമെന്നുണ്ട്... പക്ഷേ മന്ത്രിമന്തിരങ്ങളില്‍ നിന്ന് നിങ്ങള്‍ പുറത്തിറങ്ങില്ലല്ലോ..... നിങ്ങളുടെ ശിപാര്‍ശക്കത്തുകള്‍ നേരെ ചവറ്റുകുട്ടയിലെറിഞ്ഞ പുരസ്കാര നിര്‍ണയസമിതി സഖാക്കള്‍ക്ക് ഒരു ലാല്‍സലാം..... 

Wednesday, November 6, 2013

അങ്കം ജയിച്ചോരു.... പിണറായി ചേകോന്‍!!!

എകെജി തറവാട്ടിലെ വില്ലാളി വീരന്‍ പിണറായി ചേകോന്‍ ഒടുവില്‍ അങ്കം ജയിച്ചു. വരിഷ്ഠ പരദൂഷകരെയും മഹാവീരന്‍മാരെയും ഇടതും വലതുമിരുന്ന പാണന്‍മാരെയുമെല്ലാം ഞെട്ടിച്ച് പിണറായി ചേകോന്‍ അങ്കം ജയിച്ചിരിക്കുന്നു. ചെങ്കൊടി നാട്ടില്‍ ഇനി പിണറായി ചേകോന്‍റെ കാലം. ഒളിയന്പും മുറിച്ചുരികയുമെല്ലാം ആവോളം എയ്തുകളിച്ച വില്ലാദിവില്ലന്‍മാര്‍ക്കാകട്ടെ ഉറക്കമില്ലാ രാത്രികകളും.
രാജ്യഭാരം വഹിക്കുന്ന ഉമ്മന്‍ തിരുവടികളോ, മറിച്ചുരികയെറിഞ്ഞ് പിണറായി ചേകോനെ തറവാട്ടില്‍ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കാനൊരുന്പെട്ട അച്ചുമ്മാനോ.... ആര്‍ക്കാണ് ആദ്യം പണികിട്ടുക എന്നേ ഇനി അറിയാനുള്ളൂ. കവിടിനിരത്തിയ പണിക്കന്‍മാര്‍ക്കു പോലും പിണറായി ചേകോന്‍റെ ഉള്ളിലിരിപ്പ് പിടികിട്ടുന്നില്ല. അല്ലേലും പോരിലെ തന്ത്രങ്ങള്‍ പറഞ്ഞു നടക്കുന്ന ശീലം പണ്ടേ ഈ കണ്ണൂര്‍ ചേകോനില്ല. അതുകൊണ്ടാണല്ലോ എല്ലാം തീര്‍ന്നെന്നു കരുതിയോടത്തു നിന്നുള്ള ഈ തിരിച്ചുവരവും.
പിണറായി ചേകോന്‍റെ വാക്കും നോക്കുമെല്ലാം അച്ചുമ്മാന് നേരെയാണോയെന്ന് ചിന്തയില്ലാതില്ല. പ്രായം എന്പിടി ആയേലും ഇപ്പോഴും നാട്ടുമൂപ്പന്‍റെ കസേരയില്‍ അച്ചുമ്മാന്‍ തന്നെയാണ് ഇരിപ്പ്. ആ ഇരിപ്പിന് ഇളക്കം തട്ടിക്കൂടായ്കയില്ല. പുന്നപ്രയിലെ ചേകോന്‍മാര്‍ക്ക് തറവാട്ടില്‍ പണ്ടത്തെപോലെ പിടിപാടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായി ചേകോന്‍റെ വാളിന്‍റെ മൂര്‍ച്ച ശരിക്കറിയാവുന്നുതു കൊണ്ട് തന്നെയാണ് മറുപന്തിക്കായി പന്തയം വച്ചിട്ടും പോരിലെ തീരുമാനം അച്ചുമ്മാന്‍ അംഗീകരിച്ചത്. . പക്ഷേ ഈ നിലപാടുമാറ്റത്തിനൊന്നും അച്ചുമ്മാനെ രക്ഷിക്കാനാകില്ലെന്നാണ് ഏകെജിത്തറവാട്ടിലെ അടക്കം പറച്ചിലുകള്‍. പാലക്കാട് ദേശത്ത് ചേരുന്ന തറവാട്ട് യോഗത്തിലോ, ത്രിപുരാരി സുന്ദരികളുടെ നാടായ അഗര്‍ത്തലയില്‍ നടക്കാന്‍ പോകുന്ന കുടുംബ കൂട്ടായ്മയിലോ ഇക്കാര്യത്തിലൊരു ഉത്തരം ഉണ്ടായേക്കാം. അച്ചുമ്മാന്‍റെ ചെല്ലം ചുമപ്പുകാരന്‍ ശര്‍മാജിക്കും കൂട്ടത്തില്‍ പണി കിട്ടും. അച്ചുമ്മാന്‍റെ ബലത്തില്‍ പിണറായിച്ചേകോന് നേരെ ഒളിയന്പെയ്ത  ശര്‍മാജിയ്ക്ക് ഇനി സ്ഥാനം തറവാട്ടിലെ പത്തായപ്പുരയിലാകും.
അച്ചുമ്മാന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായിട്ടേ ഉമ്മന്‍ തിരുവടികള്‍ക്ക് നേരെ പിണറായി ചേകോന്‍ തിരിയാനിടയുള്ളൂ. അല്ലേല്‍ ഉമ്മന്‍ തിരുവടികളുടെ സിംഹാസനത്തില്‍ കയറി അച്ചുമ്മാന്‍ ഇരിപ്പുറപ്പിച്ചാലോ.... സൗരോര്‍ജ താപത്താല്‍ വെന്തുരുകുന്ന ഉമ്മന്‍ തിരുവടികളാകട്ടെ സിംഹാസനത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. സൗരതാപം കുറയ്ക്കാന്‍ ഉമ്മന്‍ തിരുവടികള്‍ പിണറായി ചേകോനെ ആരുമറിയാതെ തുണച്ചെന്ന് നാട്ടുവര്‍ത്തമാനവും കേള്‍ക്കുന്നുണ്ട്. ആ വര്‍ത്തമാനത്തില്‍ കാര്യമുണ്ടേല്‍ ഉമ്മന്‍ തിരുവടികള്‍ക്ക് കാലിളകിക്കിടക്കുന്ന സിംഹാസനത്തില്‍ ഉറച്ചിരിക്കാം. അല്ലേല്‍ ഇമ്മിണി നാള് കഴിയും മുന്പേ ആ സിംഹാസനത്തില്‍  മറുപന്തിയില്‍ നിന്നോ സ്വന്തം പന്തിയില്‍ നിന്നോ വേറെ ആരേലും കയറിയിരിക്കാനും ഇടയുണ്ട്.
ചേകോന്‍ അങ്കത്തട്ടില്‍ പൊരുതി വീഴുമെന്ന് സ്വപ്നം കണ്ട് കുപ്പായം നെയ്തോര്‍ക്കും അന്പരപ്പ് മാറിയിട്ടില്ല. നെയ്ത കുപ്പായങ്ങളെല്ലാം പെട്ടിയിലാക്കി പിണറായി ചേകോന്‍റെ ഇടത്തായി അണി നിരക്കുകയാണ്  എകെജി തറവാട്ടിലെ ഈ സ്വപ്ന ജീവികള്‍. തല്‍ക്കാലം അതേ നിവൃത്തിയുള്ളൂവെന്ന് ഇവര്‍ക്ക് നന്നായറിയാം.  
നാട്ടിലെ പുതുപ്പണക്കാരും പഴയപണക്കാരും മാടന്പികളും എല്ലാം മെനക്കെട്ടിട്ടും അന്തഃഛിന്ദ്രമുണ്ടാക്കാനാകാതെ പോയ എ.കെ.ജി തറവാടിനെ തമ്മിലടിപ്പിക്കാന്‍ ലാവലിന്‍ പോരിനു കഴിഞ്ഞല്ലോ... അതിന് അങ്ങ് ശീമയില്‍ നിന്ന് സായിപ്പു തന്നെ വരേണ്ടി വന്നു. പന്തീരണ്ടുകാലം മെനക്കെടേണ്ടി വന്നാലും പോരില്‍ ജയിച്ചല്ലോ എന്ന് ആശ്വസിക്കാം പിണറായി ചേകോന്. മുറിച്ചുരികയെറിഞ്ഞ ചന്തു ചെയ്തപോലെ,  പിണറായി ചേകോന്‍റെ കണ്ണില്‍ നിന്നൊഴിഞ്ഞുമാറി,  മാര്‍ക്സ് സൂക്തങ്ങള്‍ ഉരുവിട്ട് ശിഷ്ടകാലം നീക്കുകയായകും അച്ചുമ്മാന് അഭികാമ്യം.
ഉമ്മന്‍തിരുവടികളെ വലിച്ചിട്ട് രാജ്യഭാരം ഏറ്റെടുക്കാന്‍ പിണറായിച്ചേകോന് മോഹമില്ലാതില്ല. പോര് ജയിച്ചയുടനെ അങ്ങനെ ചെയ്താല്‍ മാളോരെല്ലാം അധികാരമോഹി എന്ന് വിളിച്ചു കൂവുമെന്ന് പുള്ളിക്കാരന് നന്നായറിയാം. അതുകൊണ്ട് തന്നെ ഇത്തിരി കാത്തിരുന്നാലും കാലിളകിയ സിംഹാസനത്തില്‍ നിന്ന് ഉമ്മന്‍ തിരുവടികള്‍ തന്നെ താഴെ വീണിട്ടു മതി സ്ഥാനാരോഹണം എന്നാണ് എകെജി തറവാട്ടിലെ സൈദ്ധാന്തികരുടെ ഉപദേശം.
പാണന്‍മാര്‍ പാടാത്തത്:

ഉമ്മന്‍ തിരുവടികള്‍ എത്രയും വേഗം കസേരയില്‍ നിന്ന് വീഴാന്‍ കോടിയേരിച്ചേകോന്‍ ഒരു പൂമൂടല്‍ വഴിപാട് നേര്‍ന്നിട്ടുണ്ട്. ഇനി എങ്ങാനും സിംഹാസനം ത്യജിക്കാന്‍ പിണറായി ചേകോന് തോന്നിയാലോ.... അങ്ങനെ വന്നാല്‍ ഭാഗ്യക്കുറിയടിക്കുക കോടിയേരി ചേകോനാല്ലേ.... പറയാന്‍ പറ്റില്ല, അങ്ങനെയും സംഭവിച്ച നാടാണല്ലോ നമ്മുടെ ഭാരതദേശം... അങ്ങനെ ഭാഗ്യക്കുറി അടിച്ചോരല്ലേ നമ്മെ ഭരിക്കുന്നതും. 

Friday, November 1, 2013

പലയാളം പറയും ശ്രേഷ്ഠമലയാളം

                 മലയാളം ഒന്നാണ്... പക്ഷേ അത് പല മലയാളമാണ്. വാമൊഴി വഴക്കത്തോടെ അങ്ങുമിങ്ങും മലയാളി പലമലയാളം പറയുന്പോള്‍ പലപ്പോഴും അത് പലയാളമാകുന്നു. മലയാളം പറയുന്ന മലയാളി മല്ലുവായി രൂപാന്തരപ്പെട്ട ന്യൂജനറേഷന്‍ കാലത്തെ ന്യൂജനറേഷന്‍ മലയാളമാണ് ഇപ്പോഴുള്ളത്. തനിമലയാളത്തില്‍ പറഞ്ഞാല്‍ പുതുതലമുറ മലയാളം. പഴമലയാളത്തിലെ വാക്കുകള്‍ക്ക് പുതു അര്‍ഥങ്ങളാൡണ് ന്യൂ ജനറേഷന്‍ കല്‍പ്പിച്ചിരിക്കുന്നത്. ന്യൂജനറേഷന് മുന്പുള്ള (എന്തോ) ഒരു ജനറേഷന്‍ തുടങ്ങി വച്ച മാറ്റമാണിത്. തുളസിക്കതിരില ചൂടി തുന്പുകെട്ടിയിട്ട ചുരുള്‍മുടിയുള്ള സുന്ദരി, പൈനാപ്പിള്‍ പെണ്ണും ചോക്ലേറ്റ് പീസുമായി മാറിക്കഴിഞ്ഞു.
പരശുരാമന്‍ കേരളം സൃഷ്ടിക്കാന്‍ വലിച്ചെറിഞ്ഞ കോടാലിയില്‍ തന്നെ തുടങ്ങുന്നു ന്യൂജനറേഷന്‍ മാറ്റം. മരം വെട്ടാനുള്ള (പരശുരാമന്‍ തലവെട്ടാനും ഉപയോഗിച്ചു) ആയുധം എന്നതില്‍ നിന്ന്  ഒഴിവാക്കാന്‍ പറ്റാത്ത ഉപദ്രവം, അല്ലെങ്കില്‍ ഉപദ്രവകാരി എന്ന സല്‍പേരിലേക്ക് കോടാലി വളര്‍ന്നു. തൃശൂര്‍ ജില്ലയില്‍ കൊടകരയ്ക്കും വെള്ളിക്കുളങ്ങരയ്ക്കുമിടയില്‍ കോടാലി എന്ന സ്ഥലനാമവും ഉണ്ടായി. കോടാലിക്കൊപ്പം പുതിയ അര്‍ഥം നേടിയ വാക്കാണ് പാര. അന്യനെ മനപൂര്‍വം ഉപദ്രവിക്കുന്നതിന് പാര വെയ്ക്കുക എന്ന അര്‍ഥത്തിലേക്കെത്തിച്ചു പുതുതലമുറ മലയാളം.
സമീപകാലത്ത് ഹിറ്റായ രണ്ട് അര്‍ഥകൂടുമാറ്റങ്ങള്‍ ശശിയും പുലിയുമാണ്. കാട്ടിലെ സാക്ഷാല്‍ പുലി നാട്ടിലെത്തിയപ്പോള്‍ മിടുക്കന്‍ എന്ന അര്‍ഥം നേടി. (ഒരു രാജമാണിക്യം ഇഫ്ട്ക്. പക്ഷേ കാട്ടിലെ രാജാവായ സിംഹത്തിന് എന്തുകൊണ്ട് ഈ പട്ടം കിട്ടിയില്ല.) പണ്ട് കേരളത്തില്‍ സര്‍വ സാധാരണമായിരുന്ന പേരായിരുന്നു ശശി. പക്ഷേ ഇനി ഒരു മാതാപിതാക്കളും മക്കളെ ശശി എന്നു വിളിക്കില്ല. ചന്ദ്രന്‍ എന്നര്‍ഥമുള്ള ശശിയെ പുതു തലമുറ മണ്ടന്‍ എന്ന അര്‍ഥത്തിലേക്ക് എത്തിച്ചിരിക്കുന്നു.
പണ്ടു കാലത്ത് ഒരു ജോലികിട്ടിയാല്‍ പറയും പണി കിട്ടിയെന്ന്. പക്ഷേ ഇന്ന് പണി കിട്ടി എന്നു പറഞ്ഞാല്‍ മനസിലാക്കാം പറഞ്ഞവന് മോശമായതെന്തോ സംഭവിച്ചിരിക്കുന്നു എന്ന്. ഇന്‍റര്‍വ്യൂവിനു പോയി ജോലി കിട്ടിയില്ലെങ്കിലും പറയും അളിയാ...( ഭാര്യാ സഹോദരന്‍ അല്ലെങ്കില്‍ സഹോദരി ഭര്‍ത്താവിനെ ഉദ്ദേശിച്ചിരുന്ന ഈ പദം സര്‍വകേരളീയരും സുഹൃത്തിനെ വിശേഷിപ്പിക്കാനും ഉപയോഗിക്കുന്നു.) പണി കിട്ടി. ജോലി കിട്ടിയില്ല.!!! ചുമ്മാ വീന്പടിക്കുന്നവനെയും അവന്‍റെ വര്‍ത്തമാനത്തെയും വിശേഷിപ്പിക്കുന്ന പുതുതലമുറ വാക്കാണ് കത്തി. കത്തിയുടെ മൂര്‍ച്ചയുള്ള വര്‍ത്തമാനം, കുത്തിക്കൊല്ലുന്ന വാചകമടി എന്നൊക്കെ ഇതുകൊണ്ട് അര്‍ഥമാക്കാം.
മദ്യവുമായി ചേര്‍ന്നാണ് ഇത്തരത്തില്‍ പുതിയ അര്‍ഥങ്ങള്‍ ഏറെയും ഉണ്ടായിരിക്കുന്നത്. വീശുക അല്ലെങ്കില്‍ അടിക്കുക എന്നാണ് മദ്യപാനത്തിന്‍റെ പുതുതലമുറ മലയാളം. വീശുക എന്നതിന്‍റെ തനിമലയാളവും പുതുമലയാളവും തമ്മില്‍ എന്തൊരന്തരം. പക്ഷേ അടിക്കുക എന്ന വാക്കിനെ അങ്ങനെ പറയാനാകില്ല. രണ്ടെണ്ണം അടിച്ചിട്ട് ആരുടെയെങ്കിലും മെക്കിട്ട് കയറാന്‍ ചെന്നാല്‍ അടിക്കുക എന്നതിന്‍റെ ശരിയായ അര്‍ഥം താനെ മനസിലാകും. പക്ഷേ ഇതൊന്നുമല്ല ഈ കൂട്ടത്തിലെ ഹിറ്റ് പേരുമാറ്റം. അതാണ് പാന്പ്.... യഥാര്‍ഥ അര്‍ഥം നാഗം അല്ലെങ്കില്‍ സര്‍പം. പുതിയ അര്‍ഥം അടിച്ച് ഫിറ്റായവന്‍.... അല്ലെങ്കില്‍ അമിതമായി മദ്യപിച്ചവന്‍. മദ്യപിക്കാനുള്ള പിരിവിന് കട്ടയിടുക എന്ന പുതുമലയാളവും പ്രചാരത്തിലുണ്ട്. ബാറിലെ കൗണ്ടറില്‍ പോയി ഇരിക്കാതെ അതിവേഗം രണ്ട് പെഗ് കഴിച്ചാല്‍ അത് നില്‍പ്പനായി.
മലയാളത്തിലെ വെടിക്കെട്ട് അര്‍ഥമാറ്റം സംഭവിച്ചിരിക്കുന്നത് വെടി എന്ന വാക്കിനാണ്... കരിമരുന്നു പ്രയോഗത്തില്‍ നിന്ന് വേശ്യ എന്നതിലേക്ക് എത്തിയിരിക്കുന്നു വെടി എന്ന വാക്ക്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേറെയും ചില പുതിയ അര്‍ഥങ്ങളും പ്രചാരത്തിലുണ്ട്. മരത്തിന്‍റെ കുറ്റിക്കും ഇത്തരത്തില്‍ ചില അര്‍ഥമാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അവള്‍ അവന്‍റെ കുറ്റിയെന്ന് പറഞ്ഞാല്‍ അര്‍ഥം വേറെയാണ്. നല്ല കരുത്തുറ്റ ശരീരമുള്ളവനെ മലപ്പുറം ജില്ലയില്‍ കുറ്റി എന്ന് പറയാറുണ്ട്.
വാമൊഴി വഴക്കത്തിന്‍റെ നാടായ കേരളത്തില്‍ രണ്ടര്‍ഥം പ്രചാരത്തിലുള്ള ഒരുപാട് വാക്കുകളുണ്ട്. ഉത്തരകേരളത്തില്‍ നല്ല അര്‍ഥമുള്ള വാക്ക് ദക്ഷിൡണകേരളത്തിലെത്തിയാല്‍ മോശക്കാരനാകും. ഉദാഹരണത്തിന് കപ്പയ്ക്ക്  ഉത്തരകേരളത്തില്‍ പറയുന്ന പദം ദക്ഷിണ കേരളത്തില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ജില്ലയില്‍ സാമാന്യം നല്ല തെറിയാണ്. (വാക്ക് ഏതാണെന്നല്ലേ.... പൂവിലുണ്ട് കായയിലില്ല, വിളയിലും കളയിലും ഉണ്ട് എന്നാല്‍ ചെടിയിലില്ല... ) തിരുവനന്തപുരം ജില്ലക്കാര്‍ കുട്ടികളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന വാക്കാണ് അപ്പി. പക്ഷേ ഇത് കൊല്ലം ജില്ല കഴിയുന്പോഴേക്കും അര്‍ഥം മാറി അമേധ്യമായിട്ടുണ്ടാകും... മലപ്പുറം കോഴിക്കോട് ജില്ലകളില്‍ കുണ്ടന്‍ എന്നു പറഞ്ഞാല്‍ ആണ്‍കുട്ടിയാണ്... പക്ഷേ തെക്കോട്ട് നീങ്ങിയാല്‍ കുണ്ടന്‍ അല്‍പം പ്രശ്നമാണ്്.... സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ ദേഹോപദ്രവവും മാനഹാനിയും ഉറപ്പ്. തൃശൂര്‍ ജില്ലക്കാരുടെ ക്ടാവ് എന്നാല്‍ ചെറിയ കുട്ടികളാണ്.... എന്നാല്‍ കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം ഇത് പശു കിടാവാണ്. നയിക്കുക എന്നാല്‍ നേതൃത്വം നല്‍കല്‍ മാത്രമല്ല... ഉത്തരകേരളത്തില്‍ നയിച്ചു ജീവിക്കുക എന്നാല്‍ അധ്വാനിച്ച് ജീവിക്കുക എന്ന ഒരു അര്‍ഥം കൂടിയുണ്ട്.
മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ചില ഇംഗ്ലീഷ് പദങ്ങള്‍ക്കും വ്യത്യസ്തമായ അര്‍ഥങ്ങള്‍ പ്രചാരത്തിലുണ്ട്.
ബ്ലേഡ് എന്നാല്‍ മലയാളികളെ സംബന്ധിച്ച് കഴുത്തറപ്പന്‍ കൊള്ളപ്പലിശയാണ്
ലൈന്‍ എന്നാല്‍ പ്രണയമാണ്....  പ്രണയത്തിന്‍റെ നേര്‍രേഖ
കേരളത്തിലെ ഒരോ ജനസമൂഹവും വ്യത്യസ്ത ഈണത്തിലും താളത്തിലുമാണ് മലയാളം പറയുന്നത്. ഓരോ പ്രദേശത്തിനും അവരവരുടേതായ മലയാളുമുണ്ട്. തിരുവിതാം കൂറിന്‍റെ മലയാളമല്ല കൊച്ചിക്ക്... കൊച്ചിയുടെ മലയാളം മലബാറിന് അപരിചിതം..... ഒരോ നാടും തങ്ങളുടേതായ സംഭാവനകളും മലയാളത്തിനു നല്‍കിയിട്ടുണ്ട്... ഗെഡി(സുഹൃത്ത്), ചുള്ളന്‍(സുന്ദരന്‍), ചുള്ളത്തി(സുന്ദരി), ശവി(പ്രയോജനമില്ലാത്തവന്‍), ഇഷ്ടന്‍(പ്രിയപ്പെട്ടവന്‍, സുഹൃത്ത്) തുടങ്ങിയ പദങ്ങള്‍ തൃശൂര്‍ക്കാര്‍ മലയാളത്തിനു സംഭാവന ചെയ്തതാണ്. മച്ചുവിന്‍റെ ഉദ്ഭവം എവിടെ നിന്നാണാവോ... 
ഉത്തരകേരളത്തിലെ വാമൊഴി വഴക്കങ്ങള്‍ പ്രശസ്തം. പയ്ച്ചിട്ടു വയ്യ(വിശന്നിട്ടു വയ്യ) ഇങ്ങ്ട് കീഞ്ഞ് നീക്കീ(ഇങ്ങോട് ഇറങ്ങിയനീങ്ങി നീക്കൂ) കുണ്ടിക്ക് കുത്തിരിക്കാന്‍ ഇട്ടുകൊടുക്ക്(കസേര ഇട്ടു കൊടുക്ക്) എന്നൊക്കെ കേട്ടാല്‍ ഉത്തരമലബാറിലെത്തിയ തെക്കന്‍ തിരുവിതാംകൂര്‍ ചേട്ടന്‍ കണ്ണു മിഴിക്കും. ഇതെല്ലാം മലയാളം തന്നെ.... മലപ്പുറം മലയാളത്തിന്‍റെ വാമൊഴി രീതികള്‍ എളുപ്പം മനസിലാക്കാന്‍ ഈ കവിത കേട്ടാല്‍ മതി...
"" മയ പെയ്തു പുയബെള്ളം
കര കബിഞ്ഞൊയുകും നേരം
മൊയമ്മദ് പുയബക്കത്തിരുന്ന്
പയം പുയുങ്ങി
ഇജ്ജ് ബേഗം ബന്നാല്‍
അനക്കും തരാം ഞമ്മളീ
പുയുങ്ങിയ പയത്തിന്‍റെ ഒരു കസനം''
(കവി ഉദ്ദേശിച്ചത് ഇതാണ് ..... മഴ പെയ്ത് പുഴ വെള്ളം കര കവിഞ്ഞൊഴുകും നേരം മുഹമ്മദ് പുഴവക്കത്തിരുന്ന് പഴം പുഴുങ്ങി.
നീ വേഗം വന്നാല്‍ നിനക്കും തരാം ഞാനീ പുഴുങ്ങിയ പഴത്തിന്‍റെ ഒരു കസനം..... മലപ്പുറം സഖാക്കള്‍ ക്ഷമിക്കുക)
കേരളത്തിലെ മലയാളത്തിന്‍റെ പ്രാദേശിക വകഭേദങ്ങള്‍ അറിയണമെങ്കില്‌‍ തിരുവനന്തപുരത്ത് നിന്ന് വടക്കോട്ട് വച്ചു പിടിക്കുക...
തിരോന്തോരം ‍ ചോദിക്കും എന്തര്?
കോട്ടയത്തെ അച്ചായന്‍മാര്‍ ചോദിക്കും എന്തുവാന്നേ?
ആലപ്പുഴയിലെ തീരദേശം ചോദിക്കും യെന്താണ്..?
മ്മടെ തൃശൂക്കാര് ചോദിക്കാ എന്തൂട്ണ്?
മലപ്പുറം വാക്കുകള്‍ പിശുക്കി ന്തണ്?
ഉത്തരകേരളം ഒന്നായി ചോദിക്കും എന്തേനി?
എല്ലാവരും ചോദിച്ചത് ഒന്നുമാത്രം..... എന്താണ്?
അങ്ങനെ പതിനാലു ജില്ലകളിലെ മലയാളികളും പലതരത്തില്‍ പറയുന്ന ഈ മലയാളം ശരിക്കും ഒരു സംഭവം തന്നെയാണല്ലേ.... ഒരു ഒന്നൊന്നര മലയാളം. നമുക്ക് പണ്ടേ കിട്ടേണ്ടതായിരുന്നു ശ്രേഷ്ഠഭാഷ.
ചുമ്മാ ഒരു ചോദ്യം: ശ്രഷ്ഠഭാഷയായ മലയാളദിനം ആചരിക്കേണ്ടത് ഇംഗ്ലീഷ് മാസമായ നവംബര്‍ ഒന്നിനാണോ?(കേരളപ്പിറവിയാണെങ്കിലും)... മലയാളത്തിന് സ്വന്തമായി മാസവും വര്‍ഷവുമുള്ളപ്പോള്‍ ഇംഗ്ലീഷ് കലണ്ടറിനെ കൂട്ടു പിടിക്കണോ... ചിങ്ങം ഒന്നിനു മലയാളദിനമായാലെന്താ കുഴപ്പം....