Friday, November 15, 2013

കുറെ ഗുണ്ടകളും മാഫിയകളും ഒരു ജനകീയ സമരവും

സത്യത്തിന്‍റെ മുഖം ചിലപ്പോഴെല്ലാം  വികൃതമാണ്... മറ്റു ചിലപ്പോള്‍ സത്യം പറയുന്നവര്‍ക്ക് നേരെ കല്ലേറുണ്ടാകാം. പക്ഷേ ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. സ്ഥാപിത താല്‍പര്യക്കാര്‍ എങ്ങനെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് പ്രതിഷേധ സമരമല്ല, ഗുണ്ടായിസമാണ്... മാഫിയകളുടെ അഴിഞ്ഞാട്ടവും മുതലെടുപ്പുമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കേരളത്തില്‍ നടക്കുന്ന പുകിലുകള്‍ക്ക് എന്തെങ്കിലും അര്‍ഥമുണ്ടോ? പ്രതിഷേധവും സമരവുമായി തെരുവിലിറങ്ങും മുന്പ് നിജസ്ഥിതി മനസിലാക്കാന്‍ ശ്രമിക്കുക... എന്താണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവ്...?
 
റിപ്പോര്‍ട്ടിന്‍റെ പ്രധാനഭാഗത്ത് പറയുന്നത് ഇങ്ങനെ
 
""ഹൈലെവല്‍ വര്‍ക്കിങ് ഗ്രൂപ്പ് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് കണ്ടെത്തിയ മേഖലകളില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി
 
1. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലെ ഖനനം, പാറ ഖനനം, മണല്‍ഖനനം
2 താപവൈദ്യുത നിലയങ്ങള്‍
3. 20000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍
4. ഒന്നരലക്ഷം ചതുരശ്രമീറ്ററിലധികം ‍ വിസ്തൃതിയുള്ള സമുച്ചയങ്ങളും മറ്റ് നിര്‍മാണങ്ങളും
5. ചുവപ്പ് വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍
 
ഏപ്രില്‍ 17നു മുന്പ് അനുമതി ലഭിച്ചവയ്ക്ക് ഈ ഉത്തരവ് ബാധകമല്ല. ഉത്തരവ് ലംഘിച്ചാല്‍ 1986ലെ പരിസ്ഥിതി നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. ''
 
ഈ പറയുന്ന കാര്യങ്ങളില്‍ എവിടെയാണ് കര്‍ഷക വിരുദ്ധം.... എവിടെയാണ് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നം. പശ്ചിമഘട്ട വനമേഖലയിലെ കരിങ്കല്‍ ക്വാറികളും, കുന്നിടിക്കലും പൂര്‍ണമായി അവസാനിപ്പിക്കുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ദോഷമോ അതോ അനുഗ്രഹമോ? കൂപന്‍റെ അല്‍പജ്ഞാനത്തില്‍ കുന്നിടിക്കലും പാറമടകളും ഒരു കൃഷിയായി അംഗീകരിച്ചിട്ടില്ല. കുന്നിടിച്ച് സമതലമാക്കി മാറ്റിയതിന്‍റെ ദുരന്തഫലങ്ങള്‍ നാം അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളൂ....  സ്വന്തം നാട്ടില്‍ നിന്ന് കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ കര്‍ഷകര്‍ തന്നെയായിരിക്കും അതിന്‍റെ പ്രധാനഗുണഭോക്താക്കള്‍....
 
പള്ളിയുടെയും പട്ടക്കാരുടെയും മറവില്‍ മണല്‍മാഫിയയും, പാറമട ലോബികളും നടത്തുന്ന അഴി‍ഞ്ഞാട്ടമാണ് കേരളത്തില്‍ കാണുന്നത്. ഇതിനെ പൊതുജനപ്രതിഷേധമെന്നതിനേക്കാള്‍ ഗുണ്ടായിസം എന്നു വിളിക്കാന്‍ കൂപന്‍ ആഗ്രഹിക്കുന്നു. വോട്ടുബാങ്കു രാഷ്ട്രീയം ലക്ഷ്യമാക്കി ഇതിനു കുടപിടിക്കുന്ന രാഷ്ട്രീയ കോമരങ്ങളോട് പുച്ഛമാണ് തോന്നുന്നത്. ഹര്‍ത്താലുമായി ചാടിയിറങ്ങും മുന്പ് ഒരു തവണ ആലോചിക്കുക, എന്തിനാണ് ഈ ഹര്‍ത്താലെന്ന്...
 
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കൂപന്‍ ന്യായീകരിക്കുകയോ മഹത്വവല്‍ക്കരിക്കുകയോ ചെയ്യുന്നില്ല. അതില്‍ ഒരുപാട് പോരായ്മകളും സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന നിര്‍ദേശങ്ങളുമുണ്ട്. പക്ഷേ ഇപ്പോള്‍ വന്നിരിക്കുന്ന ഉത്തരവില്‍ അതിനെ കുറിച്ച് ഒരു അക്ഷരം പോലും പറയുന്നില്ല. സംശയമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരവിന്‍റെ  പകര്‍പ്പ് ലഭിക്കും. http://envfor.nic.in/sites/default/files/order-131113.pdf
 
കസ്തരൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കേരളത്തിനുള്ള ആശങ്കള്‍ വേണ്ടവിധത്തില്‍ വേണ്ടപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. വേണ്ടവിധം അറിയിച്ചിരുന്നുവെങ്കില്‍ ഇത്തരം ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്തില്ലായിരുന്നു.
 

ചില ഫേസ്ബുക്ക് സുഹൃത്തുക്കളുടെ ആശയങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്... അവര്‍ക്കെല്ലാം കൂപന്‍റെ കടപ്പാട്.

No comments: