കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം. എന്നാല്‍ താമരക്കൊടി തറവാട്ടിലെ കലഹകാരണം കനകവും
കാമിനിയുമല്ല.... കസേരയാണ്.... കസേരയെന്നാല്‍ വെറും കസേരയല്ല. അഖിലഭാരത ദേശവും
ഭരിച്ചുവിഹരിക്കാന്‍(കട്ടുമുടിച്ച് വിറ്റുതുലയ്ക്കാനെന്നും പറയാം) വേണ്ടിയുള്ള
അധികാരക്കസേരയാണിത്. കസേരപുരാണം പറയുന്പോള്‍ ഒന്നാം കസേര കലഹത്തെ കുറിച്ച് പറയാതെ
വയ്യ. തറവാട്ടുകാരണരോടുടെ കസേരയില്‍ വാണിരുന്ന ബിഹാരിയപ്പന്‍ കിടപ്പിലായതോടെ
തുടങ്ങിയതാണ് ഈ കസേരകളി. അരച്ചന്തി കസേരയില്‍ ഉറപ്പിച്ച് മൂത്തമ്മാവന്‍ ലാലകൃഷ്ണന്‍
ബിഹാരിയപ്പന്‍റെ പിന്‍ഗാമിയാകുന്ന സ്വപ്നം കണ്ട് ഉണ്ടുറങ്ങുന്ന കാലത്താണ് ഒന്നാം
കസേര കലഹം ഉടലെടുത്തത്. പടിഞ്ഞാറ്റിനിയില്‍ ഉണ്ടുറങ്ങിയിരുന്ന മോദിയപ്പനാണ്
ലാലകൃഷ്ണക്കസേരയില്‍ പിടിത്തമിട്ടത്. സ്വയംസേവകരായ കിങ്കരന്‍മാരുടെയും
മച്ചുനന്‍മാരുടെയും തുണയാല്‍ മോദിയപ്പന്‍ ലാലകൃഷ്ണനെ തള്ളിത്താഴെയിട്ടു കസേര
പിടിച്ചതോടെ ഒന്നാം കസേര കലഹം അവസാനിച്ചു. നേര്‍പ്പെങ്ങള്‍ സുഷമയമ്മ മോദിയപ്പനെതിരെ
വാളെടുത്തെങ്കിലും തറവാട്ടോഹരി കിട്ടില്ലെന്ന ഭീഷണിയില്‍ ഉടവാള്‍ ചേലക്ക്
പിറകിലൊളിപ്പിച്ചു. അങ്ങനെ കാലം പോയനേരമാണ് രണ്ടാം കസേര കലഹം പൊട്ടിപ്പുറപ്പെട്ടത്.
പക്ഷേ ഒന്നാം കസേരകലഹത്തോളം വീറും വാശിയുമില്ല രണ്ടാം കലഹത്തിന്. തറവാട്
രക്ഷപെടുമെന്ന് കണ്ടതോടെ അഖിലഭാരരതദേശത്തു നിന്നും പുതിയ സംബന്ധങ്ങളും
ബാന്ധവങ്ങളുമെല്ലാമയതോടെ കുടുംബത്ത് ഇരിക്കാന്‍ കസേരയില്ലാതായി. വന്നവര്‍ വന്നവര്‍
കിട്ടിയ കസേരകളില്‍ ഇരുന്നു. തറവാട്ടിലുണ്ടുറങ്ങിയിരുന്നോര്‍ക്ക് ഉണ്ടായിരുന്ന
കസേരകള്‍ ഇല്ലാതായി. കസേരയില്‍ നിന്ന് ആസനം പൊക്കിയാല്‍ വന്നുകയറിയവരോ, കസേര പോയവരോ
അവിടെയിരിക്കുമെന്ന സ്ഥിതി. മോദിയപ്പനോട് പൊരുതിത്തോറ്റ ലാലകൃഷ്ണന്‍ ഏറെ
കഷ്ടപ്പെട്ടാണ് സ്വന്തം കസേര കാത്തത്. പക്ഷേ പടിഞ്ഞാറ്റിനിയില്‍ലഇട്ടിരിക്കുന്ന ഈ
കസേരയുടെ കാല് മോദിയപ്പന്‍ തന്നെ ഊരുമെന്ന പേടിയില്‍ ലാലകൃഷ്ണന് ഉറക്കം
പോലുമില്ലത്രേ. കസേര നടുത്തളത്തിലേക്കോ ഉമ്മറത്തേക്കോ മാറ്റിയിട്ടോട്ടേയെന്ന്
ലാലകൃഷ്ണന്‍ ഇണങ്ങിയും പിണങ്ങിയും ചോദിച്ചെങ്കിലും മോദിയപ്പന്‍ കേട്ടഭാവം
നടിച്ചില്ല. നേരമ്മാവന്‍ മനോഹരമുരളിക്ക് ഉള്ള കസേര പോയെങ്കിലും കാലിളകിയ മറ്റൊരു
കസേര മോദിയപ്പന്‍ കനിഞ്ഞു നല്‍കി. ബിഹാരിയപ്പന്‍ വാണ കാലത്ത് തറവാടിന്‍റെ
പണപ്പെട്ടി കാക്കുകയും പിന്നെ അയല്‍വീടുകളില്‍ കറങ്ങി നടക്കുകയും ചെയ്ത
ജസ്വന്തപ്പനാണ് ഒടുവില്‍ ഇടഞ്ഞത് സ്വന്തം മുറിയില്‍ കസേരയിട്ടിരിക്കണമെന്നായിരുന്നു
ആവശ്യം. പ്രായം കടന്നു പോയതിനാല്‍ തല്‍ക്കാലം കസേരയിലിരിക്കേണ്ടെന്ന് പറഞ്ഞ്
മോദിയപ്പന്‍ ജസ്വന്തപ്പന്‍റെ കണങ്കാലിനു തന്നെ വെട്ടി. താഴെ വീണ ജസ്വന്തപ്പന്‍
സ്വന്തമായൊരു കസേര ഉണ്ടാക്കി അതിലിരിക്കാനുള്ള പുറപ്പാടിലാണ്.
താമരക്കൊടിത്തറവാട്ടിലെ മച്ചുനന്‍മാരും അനിയന്‍മാരും എല്ലാം പുതിയ കലഹത്തിനു കോപ്പു
കൂട്ടുന്നുണ്ടെന്നാണ് പിന്നാന്പുറ വര്‍ത്തമാനം. രണ്ടാം കസേരകലഹത്തില്‍ എതിരാളികളെ
അരിഞ്ഞു വീഴ്ത്താന്‍ മോദിയപ്പന് തുണായായി ജ്യേഷ്ഠന്‍ രാജനാഥനും, നേരനുജന്‍
അരുണവക്കീലുമുണ്ട്. സ്വന്തം കസേരകാക്കാന്‍ താലം പിടിക്കുന്നവരെ പോലും അരിഞ്ഞു
വീഴ്ത്തുന്ന മോദിയപ്പന്‍റെ ചരിത്രവും പാരന്പര്യവും ഇരുവരും ഓര്‍ക്കുന്നത് നന്ന്.
കസേര നിരത്തിയിട്ടിട്ടും ഉള്ള കസേരയില്‍ പോലും ഇരിക്കാന്‍ ആളില്ലാത്തവിധം ക്ഷയിച്ചു
പോയ കൈക്കൊടി തറവാട്ടുകാര്‍ക്ക് ആസനത്തില്‍ മുളച്ച ആലിന്‍റെ തണലിലിരുന്നു
അയല്‍പക്കത്തെ ഈ കസേരകലഹം കാണാം.
Sunday, March 23, 2014
Saturday, March 22, 2014
കത്തോലിക്കാ സഭയിലെ അന്തിക്രിസ്തുമാര്‍
കേരളത്തിലെ കത്തോലിക്കാ സെമിനാരികളില്‍
പഠിപ്പിക്കുന്നത് ദൈവശാസ്ത്രമാണോ അതോ കച്ചവട ശാസ്ത്രമാണോ.... കുറച്ച് കാലമായി കൂപനു
ഈ സംശയം തുടങ്ങിയിട്ട്. കേരളത്തിലെ കത്തോലിക്കാ സഭയുടെ മട്ടും മാതിരിയും പോക്കും
പൊക്കണവും കണ്ട് തോന്നിയതാണ് ഈ സംശയം. ദൈവശാസ്ത്രത്തേക്കാള്‍ സഭയിലെ വൈദികരിലേറെയും
ഇന്ന് പരിണത പ്രജ്ഞരായിക്കൊണ്ടിരിക്കുന്നത് കച്ചവട ശാസ്ത്രത്തിലാണ്.
പള്ളിക്കൂടങ്ങളെന്ന പേരില് ചാവറ കുര്യാക്കോസച്ചന്‍ തുടങ്ങി വച്ച പാവനമായ ആശയത്തെ
സ്വാശ്രയ കച്ചവടത്തിന്‍റെ തൊഴുത്തില്‍ കെട്ടിയവരാണിന്ന് കേരളത്തിലെ സഭയെ
നയിക്കുന്നവരില്‍ പലരും. അധ്യാത്മിക നേതാവിനേക്കാള്‍ വെറുമൊരു സമുദായ
നേതാവിന്‍റെ ഭാഷയായി അല്ലെങ്കില്‍ മൂന്നാം കിട രാഷ്ട്രീയക്കാരന്‍റെ കവല പ്രസംഗമായി
തരം താണുപോകുന്നു ഇവരില്‍ പലരുടെയും ഭാഷ. ഇടയലേഖനമെന്ന ഉമ്മാക്കി
കൈയിലുണ്ടെങ്കില്‍ എന്തുമാകാമെന്ന ഈ തണ്ട് നല്ലതല്ല... ഈ ഇടയലേഖനകള്‍ കേട്ട് എത്ര
കുഞ്ഞാടുകള്‍ അതില്‍ പറയും പോലെ മേയുന്നുണ്ട് എന്നത് വേറെ ചോദ്യം. വോട്ട് ബാങ്കില്‍
അക്കൗണ്ടിടാന്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെയുണ്ടെങ്കില്‍
എന്തുമാകാമെന്ന മുഷ്കിന്‍റെ ഒടുവിലത്തെ ഇരയും ഉദാഹരണവുമാകുന്നു പ്രൊഫസര്‍
ടി.ജെ.ജോസഫ്. മതതീവ്രവാദികള്‍ പ്രൊഫസര്‍ ജോസഫിന്‍റെ കൈവെട്ടിയെങ്കില്‍ മാമ്മോദീസാ
മുക്കിയ സഭ അറുത്തു മാറ്റിയത് അദ്ദേഹത്തിന്‍റെ നല്ല പാതിയെ ആണ്. മതതീവ്രവാദികള്‍
ചെയ്ത ക്രൂരതയേക്കാള്‍ ഒരു പടി കൂടി കടന്നു പോയില്ലേ ജോസഫിനോട് അദ്ദേഹത്തിന്‍റെ സഭ
കാണിച്ചത്. എത്ര പാട്ടുകുര്‍ബാന ചൊല്ലിയാലും സലോമിയുടെ മരണത്തിന്‍റെ പാപക്കറകള്‍
പുരോഹിതഗണത്തിന്‍റെ വെളുത്ത ളോഹയില്‍ നിന്ന് മായില്ല. നാലുവര്‍ഷത്തെ സേവന
ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുമെന്നതിന്‍റെ പേരിലാണ് പ്രഫസര്‍ ജോസഫിനെ
തിരികെയടുക്കാന്‍ മടിക്കുന്നതെങ്കില്‍ കേരളത്തിലെ പ്രബുദ്ധസഭയെ ഓര്‍ത്ത് ലജ്ജ
തോന്നുന്നു. പ്രൊഫസര്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പര്‍ ശരിയോ തെറ്റോ
എന്തുമാകാട്ടെ, മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്‍റെ
അനുയായികള്‍ അദ്ദേഹത്തെ ശിക്ഷിക്കുന്നത് അന്യായമല്ലേ... ബൈബിള്‍ മുഴുവനായി വേണ്ട,
നാലു സുവിശേഷമെങ്കിലും ഒരുതവണ മനസിരുത്തി വായിച്ചിരുന്നവെങ്കില്‍, യേശുക്രിസ്തു
പഠിപ്പിച്ച വഴി എന്താണെന്ന് മനസിലാക്കിയിരുന്നു എങ്കില്‍ പൊന്നച്ചന്‍മാരെ നിങ്ങള്‍
എന്നേ നന്നായി പോയെനെ.... മത്തായിസുവിശേഷകന്‍റെ ഏഴാം അധ്യായത്തിലെ ആദ്യവരികള്‍
ഒന്നു മനസിലോര്‍ത്തു വച്ചോ പ്രിയ പുരോഹിത ശ്രഷേഠരേ...
"" നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍
തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകോലുകൊണ്ടു തന്നെ
നിങ്ങള്‍ക്കും അളന്നു കിട്ടും. നീ സോഹദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്‍റെ
കണ്ണിലെ തടിക്കഷണം കാണാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?'' (മത്തായി7:
2...3)
Subscribe to:
Posts (Atom)

