Saturday, March 22, 2014

കത്തോലിക്കാ സഭയിലെ അന്തിക്രിസ്തുമാര്‍



കേരളത്തിലെ കത്തോലിക്കാ സെമിനാരികളില്‍ പഠിപ്പിക്കുന്നത് ദൈവശാസ്ത്രമാണോ അതോ കച്ചവട ശാസ്ത്രമാണോ.... കുറച്ച് കാലമായി കൂപനു ഈ സംശയം തുടങ്ങിയിട്ട്. കേരളത്തിലെ കത്തോലിക്കാ സഭയുടെ മട്ടും മാതിരിയും പോക്കും പൊക്കണവും കണ്ട് തോന്നിയതാണ് ഈ സംശയം. ദൈവശാസ്ത്രത്തേക്കാള്‍ സഭയിലെ വൈദികരിലേറെയും ഇന്ന് പരിണത പ്രജ്ഞരായിക്കൊണ്ടിരിക്കുന്നത് കച്ചവട ശാസ്ത്രത്തിലാണ്. പള്ളിക്കൂടങ്ങളെന്ന പേരില്‌ ചാവറ കുര്യാക്കോസച്ചന്‍ തുടങ്ങി വച്ച പാവനമായ ആശയത്തെ സ്വാശ്രയ കച്ചവടത്തിന്‍റെ തൊഴുത്തില്‍ കെട്ടിയവരാണിന്ന് കേരളത്തിലെ സഭയെ നയിക്കുന്നവരില്‍ പലരും. അധ്യാത്മിക നേതാവിനേക്കാള്‍ വെറുമൊരു സമുദായ നേതാവിന്‍റെ  ഭാഷയായി അല്ലെങ്കില്‍ മൂന്നാം കിട രാഷ്ട്രീയക്കാരന്‍റെ കവല പ്രസംഗമായി  തരം താണുപോകുന്നു ഇവരില്‍ പലരുടെയും ഭാഷ. ഇടയലേഖനമെന്ന ഉമ്മാക്കി കൈയിലുണ്ടെങ്കില്‍ എന്തുമാകാമെന്ന ഈ തണ്ട് നല്ലതല്ല... ഈ ഇടയലേഖനകള്‍ കേട്ട് എത്ര കുഞ്ഞാടുകള്‍ അതില്‍ പറയും പോലെ മേയുന്നുണ്ട് എന്നത് വേറെ ചോദ്യം. വോട്ട് ബാങ്കില്‍ അക്കൗണ്ടിടാന്‍ നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെയുണ്ടെങ്കില്‍ എന്തുമാകാമെന്ന മുഷ്കിന്‍റെ ഒടുവിലത്തെ ഇരയും ഉദാഹരണവുമാകുന്നു പ്രൊഫസര്‍ ടി.ജെ.ജോസഫ്. മതതീവ്രവാദികള്‍ പ്രൊഫസര്‍ ജോസഫിന്‍റെ കൈവെട്ടിയെങ്കില്‍  മാമ്മോദീസാ മുക്കിയ സഭ അറുത്തു മാറ്റിയത് അദ്ദേഹത്തിന്‍റെ നല്ല പാതിയെ ആണ്. മതതീവ്രവാദികള്‍ ചെയ്ത ക്രൂരതയേക്കാള്‍ ഒരു പടി കൂടി കടന്നു പോയില്ലേ ജോസഫിനോട് അദ്ദേഹത്തിന്‍റെ സഭ കാണിച്ചത്. എത്ര പാട്ടുകുര്‍ബാന ചൊല്ലിയാലും സലോമിയുടെ മരണത്തിന്‍റെ പാപക്കറകള്‍ പുരോഹിതഗണത്തിന്‍റെ വെളുത്ത ളോഹയില്‍ നിന്ന് മായില്ല. നാലുവര്‍ഷത്തെ സേവന ആനുകൂല്യങ്ങള്‍ നല്‍കേണ്ടി വരുമെന്നതിന്‍റെ പേരിലാണ് പ്രഫസര്‍ ജോസഫിനെ തിരികെയടുക്കാന്‍ മടിക്കുന്നതെങ്കില്‍ കേരളത്തിലെ പ്രബുദ്ധസഭയെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. പ്രൊഫസര്‍ ജോസഫ് തയാറാക്കിയ ചോദ്യപേപ്പര്‍ ശരിയോ തെറ്റോ എന്തുമാകാട്ടെ,  മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്‍റെ അനുയായികള്‍ അദ്ദേഹത്തെ ശിക്ഷിക്കുന്നത് അന്യായമല്ലേ... ബൈബിള്‍ മുഴുവനായി വേണ്ട, നാലു സുവിശേഷമെങ്കിലും ഒരുതവണ മനസിരുത്തി വായിച്ചിരുന്നവെങ്കില്‍, യേശുക്രിസ്തു പഠിപ്പിച്ച വഴി എന്താണെന്ന് മനസിലാക്കിയിരുന്നു എങ്കില്‍ പൊന്നച്ചന്‍മാരെ നിങ്ങള്‍ എന്നേ നന്നായി പോയെനെ.... മത്തായിസുവിശേഷകന്‍റെ ഏഴാം അധ്യായത്തിലെ ആദ്യവരികള്‍ ഒന്നു മനസിലോര്‍ത്തു വച്ചോ പ്രിയ പുരോഹിത ശ്രഷേഠരേ...
 

""  നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകോലുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും. നീ സോഹദരന്‍റെ കണ്ണിലെ കരടു കാണുകയും നിന്‍റെ കണ്ണിലെ തടിക്കഷണം കാണാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?'' (മത്തായി7: 2...3)

No comments: