Friday, February 7, 2014

ഒരു ദേശാധിപതിയുടെ ദുഃഖങ്ങള്‍


സമസ്ത ഭാരതദേശത്തെയും ഉല്‍കൃഷ്ടഭൂവായ ദില്ലി ദേശം വാണരുളും ചൂലുശ്രീമാന്‍ കെജ്്രിവാളോന്‍ അന്പേ വിവശനാണ്... മാനത്തൂടെ പറന്നു പോയൊരു വയ്യാവേലിയെ ഏണിയിലേറി പിടിച്ച നിമിഷത്തെ പഴിക്കയല്ലാതെന്തു ചെയ്യാന്‍.. എന്നാലും ഇത് ഇമ്മിണി കടുത്തൊരു ചെയ്ത്തായി പോയി. വേണ്ടാ വേണ്ടായെന്നു പലയാവര്‍ത്തി ചൊല്ലിയിട്ടും മാളോരെല്ലാം  ചേര്‍ന്ന് കെട്ടിയേല്‍പിച്ചില്ലേ ദേശാധിപതി സ്ഥാനം. കോഴിമുട്ടയില്‍ പൊതിഞ്ഞൊരു കൂടോത്രമാണീ സിംഹാസനമെന്ന് അന്നാരറിഞ്ഞൂ... ചൂലുമായി ദേശം വൃത്തിയാക്കാനിറങ്ങിയ സമരസമായ ജീവിതം അവിടെ തീര്‍ന്നു. ഹോ... ഭരണത്തേക്കാള്‍ എത്രയോ മനോഹരം സമരം. വിമര്‍ശനത്തിനപ്പുറം ഒരാധിയുമില്ല അന്തവുമില്ല..
 
പുകള്‍പ്പറ്റെ പുകഴ്ത്തിയ മാധ്യമ പാണസംഘമെല്ലാം മറുകണ്ടം ചാടിയിരിക്കുന്നു. സമരവേദികളുടെ തല്‍സമയ വിശേഷങ്ങള്‍ നാട്ടാരെ അറിയിച്ചോര്‍, സമരക്കാരന്‍ ദേശാധിപതിയായപ്പോള്‍ ക്രൂശീക്കാനൊരുന്പെട്ടിരിക്കുന്നു. ഒരിക്കലും നന്നാവില്ല പാണന്‍മാരേ  നിങ്ങള്‍. പാണസംഘങ്ങള്‍ മാത്രമല്ല, കൈപിടിച്ചുയര്‍ത്തിയ അണ്ണനും കൈവിട്ടിരിക്കുന്നു. അസൂയ അല്ലാതെന്തു പറയാന്‍..... വെളിച്ചമണച്ചും, കുടിവെള്ളം മുട്ടിച്ചുമെല്ലാം പാരകള്‍ പലവിധം..... ഇതിനിടെയിലാണ് ഇടംഭാഗത്തു പ്രതിഷ്ഠിച്ച നിയമവിശാരദന്‍ സോമനാഥന്‍റെ ഭരണ ലീലാവിലാസങ്ങള്‍.....  ചൂലെടുത്തോനെല്ലാം ആം ആദ്മികളായി... ആപ്പില്‍ വീണ മര്‍ക്കടന്‍റെ അവസ്ഥ തന്നെ
 
താന്‍ കുഴിച്ച കുഴിയല്ലാതെന്ത്....?     ദേശത്തെ വിവരങ്ങള്‍ പ്രജകള്‍ക്ക് നല്‍കണമെന്ന് വാദിച്ചത് എന്തബദ്ധമായെന്ന് ഇപ്പോഴല്ലേ തിരിയുന്നത്. പ്രജകള്‍ക്ക് കൊടുക്കാനാകാത്ത എത്രയോ വിവരങ്ങള്‍ ഈ നാട്ടുരാജ്യത്തുണ്ട്. ദേശാധിപപതി പോലും അതില്‍ നിന്ന് മുക്തനല്ല.  രാജ്യം വാണരുളന്നവന്‍റെ കിടപ്പറ വിശേഷങ്ങള്‍ പോലും തേടുന്നു ദേശ വിവരാവകാശത്തിലൂടെ... വിവരം കെട്ട  പരിഷകള്‍....
 
ഒരു കണ്‍കെട്ടിലൂടെ എല്ലാം മായ്ക്കാമെന്നു ധരിച്ചാണ് പഴയ സമരകുപ്പായവുമായി തെരുവിലിരങ്ങിയത്. പക്ഷേ നേരത്തോടു നേരം ചെല്ലും മുന്പ് സമരപ്പായ ചുരുട്ടേണ്ടി വന്നു... നൂറു ദിനം തെരുവില്‍ കഴിഞ്ഞാലും ഒന്നും നടക്കില്ലെന്ന് മനസിലാക്കാന്‍ നാഴികകളേ വേണ്ടി വന്നുള്ളൂ...  നാടുവാണരുളിയ നാല്‍പ്പതു ദിനങ്ങള്‍ കൊണ്ട് ഒന്നു പഠിച്ചിരിക്കുന്നു... വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല... പറയാനുള്ളതാണ്... പാലിച്ചാല്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളല്ലാതാകില്ലേ....
 

  ഉരുണ്ടുരുണ്ട് പോകുന്ന ഈ ഭരണശകടത്തില്‍ നിന്ന് ഒന്നു ചാടാന്‍ എത്ര നോക്കി. പക്ഷേ സമ്മതിക്കുന്നില്ല. ഈ സിംഹാസനത്തില്‍ നിന്നിറക്കാന്‍ എത്രവട്ടം കേണു... ആരുകേള്‍ക്കാന്‍.. അറ്റകൈ പ്രയോഗം തന്നെ ഇനി രക്ഷ... കസേരതാങ്ങികളെ ചവിട്ടി താഴെയിടുക തന്നെ.കസേരതാങ്ങികള്‍ക്കെതിരെ പുതു പുതു കുറ്റങ്ങള്‍ ചുമത്താന്‍ കാരാഗൃഹ പാലകനോട് ആ‍ജ്ഞാപിക്കാം... അനുസരിച്ചില്ലെങ്കില്‍ അപേക്ഷിക്കാം.... .. ഗതിമുട്ടി താങ്ങികളെല്ലാം കസേര വിട്ടോടുമെന്നാശിക്കാം... . അങ്ങനെയങ്കിലും ഈ ദേശാധിപതി സിംഹാസനം തലയില്‍ നിന്ന് ഒഴിവായാല്‍ മതിയായിരുന്നു. ഈ ദില്ലിദേശത്ത് സമരത്തിനായി എത്ര ഭൂമികകള്‍ ഇനിയും ബാക്കി കിടക്കുന്നു.... സമരം... സമരം.. എത്ര മനോഹരമായ പദം... അവിടെ ഉള്ളത് ആവശ്യങ്ങള്‍ മാത്രം... മേന്പൊടിക്ക് മുദ്രാവാക്യങ്ങളും... ഉത്തരവാദിത്തങ്ങളില്ലാതെ എന്തു സുന്ദര ജീവിതം... ഭരണത്തേക്കാള്‍ സുന്ദരം സമരം തന്നെ..... 

No comments: