Monday, February 3, 2014

പിടിച്ചതിലും വലുതോ അളയില്‍...?




ഭാരതദേശത്തെ ദാരിദ്ര്യമുക്തമാക്കാന്‍ അവതാരപ്പിറവിയെടുത്ത പുണ്യാത്മാക്കളേ നിങ്ങള്‍ക്ക് സ്തുതി. രാഹുല കുമാരനും താമരത്തന്പുരാനും പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കൈവിട്ടു വാരാന്‍ ഒരുമിച്ച് അണിചേര്‍ന്നിരിക്കുന്നു. സന്തോഷിക്കുവിന്‍...  ഇതാണ് ഭാരതദേശത്തെ ജനാധിപത്യം. ഭിക്ഷക്കാരന്‍ പോലും ധനികനാകുന്ന മധുരമനോജ്ഞ ജനാധിപത്യകാലം. ദാരിദ്രന്‍മാരുള്ളതു കൊണ്ടല്ലേ ഈ ദേശത്ത് ദാരിദ്ര്യമുള്ളത്. അപ്പോള്‍ ദരിദ്രരില്ലെങ്കില്‍ ദാരിദ്ര്യവുമില്ല,. അങ്ങനെ പട്ടിണിപ്പരിഷകളുടെ ഈ ലോകം ഒരു മധുരമനോജ്ഞ കുബേരഭൂവായി മാറും.  പതിനൊന്നു ഉറുപ്പികയുണ്ടെങ്കില്‍ സുഭിക്ഷമായി ജീവിക്കാന്‍ കഴിയുമെന്ന് താമരത്തന്പുരാന്‍റെ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കൂപനു തെര്യപ്പെട്ടത്. വിലക്കയറ്റം എന്തെന്നു പോലും അറിയാത്ത ജീവിത ചെലവ് തീരെയില്ലാത്ത ഈ രാജ്യത്ത് അത് സാധ്യമാണത്രേ. രണ്ടു നേരം മൃഷ്ടാന്നം സദ്യയും ഒരു നേരം മല്‍സ്യമാംസാദികള്‍ കൂട്ടി വിദേശി ശൈലിയില്‍ സുഭിക്ഷ ഭക്ഷണവും. ഇടനേരങ്ങളില്‍ പഴച്ചാറും സായന്തനങ്ങളില്‍ മുന്തിയ ഇനം സോമരസവും.... പിന്നെ വാഹനത്തിന് എത്രദൂരം പോകാനും  വെറും തുച്ഛ നിരക്കില്‍   ഇന്ധനവും. എല്ലാം കഴിഞ്ഞാലും പതിനൊന്നു  ഉറുപ്പികയില്‍ മൂന്നു ഉറുപ്പിക  കീശയിലുണ്ടാകും. സന്പാദ്യമായി. ആനന്ദലബ്ധിക്കിനിയെന്തുവേണം.... 27 ഉറുപ്പികയില്‍ താഴെ വരുമാനമുണ്ടാകുമെന്ന് പറഞ്ഞ മൊണ്ടേക സിംഹത്തിന്‍റെ കണക്കുകളില്‍ കാര്യമായ പിശകുകള്‍ പറ്റിയിരിക്കുന്നു. കണക്കു തെറ്റിച്ചു രാജ്യഭണ്ഡാരത്തിനു ശതകോടി പൊന്‍പണം നഷ്ടം വരുത്തിച്ച മൊണ്ടേക സിംഹത്തെ രാജ്യദ്രേഹ കുറ്റം ചുമത്തി തൂക്കിലേറ്റണം, രാഹുലകുമാരന്‍ അതു ചെയ്യുമെന്നാൡണ് കൂപന്‍റെ കിനാവ്. കാരണം വിശപ്പിനെ ഏറ്റവും മനോഹരമായി നിര്‍വചിച്ച രാഹുലകുമാരന് അത് ചെയ്യാതിരിക്കാനാവില്ല. വിശപ്പ് എന്നത് വെറും മാനസികാവസ്ഥ മാത്രമാണെന്ന് ആദ്യമായി കണ്ടെത്തിയ അദ്ദേഹത്തിന്‍റെ നിര്‍വചനം എത്ര ഉദാത്തമാണ്. പ്രജകളേ, നിങ്ങള്‍ക്ക് സുവര്‍ണകാലം വരുന്നു... പതിനൊന്നു രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവനെ ധനികാനാക്കുന്ന താമരത്തന്പുരാന്‍റെ  ബുദ്ധിവൈഭവം  വേണോ അതോ വിശക്കുന്നവനെ ഭ്രാന്തനെന്നു വിളിക്കുന്ന രാഹുലസിദ്ധാന്തം വേണോ.... ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കാരണം ഇത് ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന കൂട്ടു കച്ചവടമാകുന്നു.
 
 

No comments: