Friday, February 7, 2014

ഒരു ദേശാധിപതിയുടെ ദുഃഖങ്ങള്‍


സമസ്ത ഭാരതദേശത്തെയും ഉല്‍കൃഷ്ടഭൂവായ ദില്ലി ദേശം വാണരുളും ചൂലുശ്രീമാന്‍ കെജ്്രിവാളോന്‍ അന്പേ വിവശനാണ്... മാനത്തൂടെ പറന്നു പോയൊരു വയ്യാവേലിയെ ഏണിയിലേറി പിടിച്ച നിമിഷത്തെ പഴിക്കയല്ലാതെന്തു ചെയ്യാന്‍.. എന്നാലും ഇത് ഇമ്മിണി കടുത്തൊരു ചെയ്ത്തായി പോയി. വേണ്ടാ വേണ്ടായെന്നു പലയാവര്‍ത്തി ചൊല്ലിയിട്ടും മാളോരെല്ലാം  ചേര്‍ന്ന് കെട്ടിയേല്‍പിച്ചില്ലേ ദേശാധിപതി സ്ഥാനം. കോഴിമുട്ടയില്‍ പൊതിഞ്ഞൊരു കൂടോത്രമാണീ സിംഹാസനമെന്ന് അന്നാരറിഞ്ഞൂ... ചൂലുമായി ദേശം വൃത്തിയാക്കാനിറങ്ങിയ സമരസമായ ജീവിതം അവിടെ തീര്‍ന്നു. ഹോ... ഭരണത്തേക്കാള്‍ എത്രയോ മനോഹരം സമരം. വിമര്‍ശനത്തിനപ്പുറം ഒരാധിയുമില്ല അന്തവുമില്ല..
 
പുകള്‍പ്പറ്റെ പുകഴ്ത്തിയ മാധ്യമ പാണസംഘമെല്ലാം മറുകണ്ടം ചാടിയിരിക്കുന്നു. സമരവേദികളുടെ തല്‍സമയ വിശേഷങ്ങള്‍ നാട്ടാരെ അറിയിച്ചോര്‍, സമരക്കാരന്‍ ദേശാധിപതിയായപ്പോള്‍ ക്രൂശീക്കാനൊരുന്പെട്ടിരിക്കുന്നു. ഒരിക്കലും നന്നാവില്ല പാണന്‍മാരേ  നിങ്ങള്‍. പാണസംഘങ്ങള്‍ മാത്രമല്ല, കൈപിടിച്ചുയര്‍ത്തിയ അണ്ണനും കൈവിട്ടിരിക്കുന്നു. അസൂയ അല്ലാതെന്തു പറയാന്‍..... വെളിച്ചമണച്ചും, കുടിവെള്ളം മുട്ടിച്ചുമെല്ലാം പാരകള്‍ പലവിധം..... ഇതിനിടെയിലാണ് ഇടംഭാഗത്തു പ്രതിഷ്ഠിച്ച നിയമവിശാരദന്‍ സോമനാഥന്‍റെ ഭരണ ലീലാവിലാസങ്ങള്‍.....  ചൂലെടുത്തോനെല്ലാം ആം ആദ്മികളായി... ആപ്പില്‍ വീണ മര്‍ക്കടന്‍റെ അവസ്ഥ തന്നെ
 
താന്‍ കുഴിച്ച കുഴിയല്ലാതെന്ത്....?     ദേശത്തെ വിവരങ്ങള്‍ പ്രജകള്‍ക്ക് നല്‍കണമെന്ന് വാദിച്ചത് എന്തബദ്ധമായെന്ന് ഇപ്പോഴല്ലേ തിരിയുന്നത്. പ്രജകള്‍ക്ക് കൊടുക്കാനാകാത്ത എത്രയോ വിവരങ്ങള്‍ ഈ നാട്ടുരാജ്യത്തുണ്ട്. ദേശാധിപപതി പോലും അതില്‍ നിന്ന് മുക്തനല്ല.  രാജ്യം വാണരുളന്നവന്‍റെ കിടപ്പറ വിശേഷങ്ങള്‍ പോലും തേടുന്നു ദേശ വിവരാവകാശത്തിലൂടെ... വിവരം കെട്ട  പരിഷകള്‍....
 
ഒരു കണ്‍കെട്ടിലൂടെ എല്ലാം മായ്ക്കാമെന്നു ധരിച്ചാണ് പഴയ സമരകുപ്പായവുമായി തെരുവിലിരങ്ങിയത്. പക്ഷേ നേരത്തോടു നേരം ചെല്ലും മുന്പ് സമരപ്പായ ചുരുട്ടേണ്ടി വന്നു... നൂറു ദിനം തെരുവില്‍ കഴിഞ്ഞാലും ഒന്നും നടക്കില്ലെന്ന് മനസിലാക്കാന്‍ നാഴികകളേ വേണ്ടി വന്നുള്ളൂ...  നാടുവാണരുളിയ നാല്‍പ്പതു ദിനങ്ങള്‍ കൊണ്ട് ഒന്നു പഠിച്ചിരിക്കുന്നു... വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ല... പറയാനുള്ളതാണ്... പാലിച്ചാല്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളല്ലാതാകില്ലേ....
 

  ഉരുണ്ടുരുണ്ട് പോകുന്ന ഈ ഭരണശകടത്തില്‍ നിന്ന് ഒന്നു ചാടാന്‍ എത്ര നോക്കി. പക്ഷേ സമ്മതിക്കുന്നില്ല. ഈ സിംഹാസനത്തില്‍ നിന്നിറക്കാന്‍ എത്രവട്ടം കേണു... ആരുകേള്‍ക്കാന്‍.. അറ്റകൈ പ്രയോഗം തന്നെ ഇനി രക്ഷ... കസേരതാങ്ങികളെ ചവിട്ടി താഴെയിടുക തന്നെ.കസേരതാങ്ങികള്‍ക്കെതിരെ പുതു പുതു കുറ്റങ്ങള്‍ ചുമത്താന്‍ കാരാഗൃഹ പാലകനോട് ആ‍ജ്ഞാപിക്കാം... അനുസരിച്ചില്ലെങ്കില്‍ അപേക്ഷിക്കാം.... .. ഗതിമുട്ടി താങ്ങികളെല്ലാം കസേര വിട്ടോടുമെന്നാശിക്കാം... . അങ്ങനെയങ്കിലും ഈ ദേശാധിപതി സിംഹാസനം തലയില്‍ നിന്ന് ഒഴിവായാല്‍ മതിയായിരുന്നു. ഈ ദില്ലിദേശത്ത് സമരത്തിനായി എത്ര ഭൂമികകള്‍ ഇനിയും ബാക്കി കിടക്കുന്നു.... സമരം... സമരം.. എത്ര മനോഹരമായ പദം... അവിടെ ഉള്ളത് ആവശ്യങ്ങള്‍ മാത്രം... മേന്പൊടിക്ക് മുദ്രാവാക്യങ്ങളും... ഉത്തരവാദിത്തങ്ങളില്ലാതെ എന്തു സുന്ദര ജീവിതം... ഭരണത്തേക്കാള്‍ സുന്ദരം സമരം തന്നെ..... 

Monday, February 3, 2014

പിടിച്ചതിലും വലുതോ അളയില്‍...?




ഭാരതദേശത്തെ ദാരിദ്ര്യമുക്തമാക്കാന്‍ അവതാരപ്പിറവിയെടുത്ത പുണ്യാത്മാക്കളേ നിങ്ങള്‍ക്ക് സ്തുതി. രാഹുല കുമാരനും താമരത്തന്പുരാനും പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കൈവിട്ടു വാരാന്‍ ഒരുമിച്ച് അണിചേര്‍ന്നിരിക്കുന്നു. സന്തോഷിക്കുവിന്‍...  ഇതാണ് ഭാരതദേശത്തെ ജനാധിപത്യം. ഭിക്ഷക്കാരന്‍ പോലും ധനികനാകുന്ന മധുരമനോജ്ഞ ജനാധിപത്യകാലം. ദാരിദ്രന്‍മാരുള്ളതു കൊണ്ടല്ലേ ഈ ദേശത്ത് ദാരിദ്ര്യമുള്ളത്. അപ്പോള്‍ ദരിദ്രരില്ലെങ്കില്‍ ദാരിദ്ര്യവുമില്ല,. അങ്ങനെ പട്ടിണിപ്പരിഷകളുടെ ഈ ലോകം ഒരു മധുരമനോജ്ഞ കുബേരഭൂവായി മാറും.  പതിനൊന്നു ഉറുപ്പികയുണ്ടെങ്കില്‍ സുഭിക്ഷമായി ജീവിക്കാന്‍ കഴിയുമെന്ന് താമരത്തന്പുരാന്‍റെ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് കൂപനു തെര്യപ്പെട്ടത്. വിലക്കയറ്റം എന്തെന്നു പോലും അറിയാത്ത ജീവിത ചെലവ് തീരെയില്ലാത്ത ഈ രാജ്യത്ത് അത് സാധ്യമാണത്രേ. രണ്ടു നേരം മൃഷ്ടാന്നം സദ്യയും ഒരു നേരം മല്‍സ്യമാംസാദികള്‍ കൂട്ടി വിദേശി ശൈലിയില്‍ സുഭിക്ഷ ഭക്ഷണവും. ഇടനേരങ്ങളില്‍ പഴച്ചാറും സായന്തനങ്ങളില്‍ മുന്തിയ ഇനം സോമരസവും.... പിന്നെ വാഹനത്തിന് എത്രദൂരം പോകാനും  വെറും തുച്ഛ നിരക്കില്‍   ഇന്ധനവും. എല്ലാം കഴിഞ്ഞാലും പതിനൊന്നു  ഉറുപ്പികയില്‍ മൂന്നു ഉറുപ്പിക  കീശയിലുണ്ടാകും. സന്പാദ്യമായി. ആനന്ദലബ്ധിക്കിനിയെന്തുവേണം.... 27 ഉറുപ്പികയില്‍ താഴെ വരുമാനമുണ്ടാകുമെന്ന് പറഞ്ഞ മൊണ്ടേക സിംഹത്തിന്‍റെ കണക്കുകളില്‍ കാര്യമായ പിശകുകള്‍ പറ്റിയിരിക്കുന്നു. കണക്കു തെറ്റിച്ചു രാജ്യഭണ്ഡാരത്തിനു ശതകോടി പൊന്‍പണം നഷ്ടം വരുത്തിച്ച മൊണ്ടേക സിംഹത്തെ രാജ്യദ്രേഹ കുറ്റം ചുമത്തി തൂക്കിലേറ്റണം, രാഹുലകുമാരന്‍ അതു ചെയ്യുമെന്നാൡണ് കൂപന്‍റെ കിനാവ്. കാരണം വിശപ്പിനെ ഏറ്റവും മനോഹരമായി നിര്‍വചിച്ച രാഹുലകുമാരന് അത് ചെയ്യാതിരിക്കാനാവില്ല. വിശപ്പ് എന്നത് വെറും മാനസികാവസ്ഥ മാത്രമാണെന്ന് ആദ്യമായി കണ്ടെത്തിയ അദ്ദേഹത്തിന്‍റെ നിര്‍വചനം എത്ര ഉദാത്തമാണ്. പ്രജകളേ, നിങ്ങള്‍ക്ക് സുവര്‍ണകാലം വരുന്നു... പതിനൊന്നു രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവനെ ധനികാനാക്കുന്ന താമരത്തന്പുരാന്‍റെ  ബുദ്ധിവൈഭവം  വേണോ അതോ വിശക്കുന്നവനെ ഭ്രാന്തനെന്നു വിളിക്കുന്ന രാഹുലസിദ്ധാന്തം വേണോ.... ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കാരണം ഇത് ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന കൂട്ടു കച്ചവടമാകുന്നു.