Monday, September 30, 2013

ആലു ബാക്കിയായി, ലാലു തുറുങ്കിലായി

""ജബ് തക് രഹേഗാ, സമോസാ മേം ആലൂ
തബ് തക് രഹേഗാ ബീഹാര്‍ മേം ലാലൂ''

(സമോസയില്‍ ഉരുളക്കിഴങ്ങുള്ളിടത്തോളം കാലം ബീഹാറില്‍ ലാലുവും ഉണ്ടാകും.)

ബീഹാറില്‍ ഇപ്പോഴും സമോസയുണ്ടാക്കുന്നത് ഉരുളക്കിഴങ് ഉപയോഗിച്ചാണ്. പക്ഷേ ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇനി ലാലുവില്ല.
രണ്ടു പതിറ്റാണ്ടു മുന്പ് അത്താഴപ്പട്ടിണിക്കാരനെ പറ്റിച്ച് ലാലു വിഴുങ്ങിയ കാലിത്തീറ്റ ഇന്നും ദഹിക്കാതെ കിടക്കുകയാണ്. ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും. ഈ രണ്ടു പതിറ്റാണ്ടു കൊണ്ട് കോസി നദിയിലൂടെ ഒരുപാട് വെള്ളമൊഴുകി. ബന്ധുക്കള്‍ പലരും ശത്രുക്കളായി. ശത്രുക്കള്‍ ബന്ധുക്കളും. ജനതാദള്‍ പല ദളങ്ങളായി. നിറഞ്ഞു കത്തിയ ലാലുവിന്‍റെ റാന്തലിന്‍റെ വെളിച്ചം മങ്ങി.(ഇപ്പോള്‍ അത് ഏകദേശം അണഞ്ഞ അവസ്ഥയിലാണ്) ഐക്യജനതാദളിന്‍റെയും ബീഹാറിന്‍റെയും അമരക്കാരനായി ഡല്‍ഹിയില്‍ നിന്ന് നിതീഷ് വന്നപ്പോള്‍ രാഷ്ട്രീയ ജനതാദളുമായി ലാലുവിന് ഡല്‍ഹിക്ക് വണ്ടി കയറേണ്ടി വന്നു.
ബീഹാറില്‍ നല്ല റോഡ് വന്നാല്‍ നാട്ടുകാരി പെണ്ണുങ്ങളെ വണ്ടിയിലെത്തുന്നവര്‍ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞാണ് പാവം ഗ്രാമീണരെ ലാലു പറ്റിച്ചിരുന്നത്. പക്ഷേ ഈ ലാലു തന്നെ മകളെ വിവാഹം ചെയ്തയക്കുന്ന ഗ്രാമത്തിലേക്ക് രണ്ടുവരിപ്പാത പണിതപ്പോളാണ് ജനത്തിന് മനസിലായത് ആരാണ് ലാലുവെന്ന്
പ്രതാപകാലത്ത് ഇരുന്പഴിക്കുള്ളിലായപ്പോള്‍ ഭാര്യയെ മുഖ്യമന്ത്രി കസേരയിലിരുത്തി, തടവറയ്ക്കുള്ളില്‍ നിന്ന് രാജ്യം ഭരിച്ച രാജാവിന് രാജ്യം എന്നേ നഷ്ടമായി. രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ ലാലുവിന് ഉറങ്ങാനുള്ള തടവറയും അയല്‍പക്കത്തായി. നികുതിപ്പണം മോഷ്ടിച്ച ലാലുവിനായി ഭരണവര്‍ഗം റാഞ്ചിയില്‍ ഒരുക്കിയിരിക്കുന്നത് ബിര്‍സ മുണ്ടയെന്ന ആഡംബര ജയില്‍ കൊട്ടാരമാണ്.  പക്ഷേ കാഞ്ചന കൂട്ടിലെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍...
തടവറയിലെ ഏകാന്തതയില്‍ ലാലുവിന് കോണ്‍ഗ്രസിന്‍റെ യുവരാജാവിനെ പഴിക്കാം. ലാലുവിനെ കാക്കാന്‍ ഡല്‍ഹിയിലെ സുഹൃത്തുക്കള്‍ തട്ടിക്കൂട്ടിയെടുത്ത ഓര്‍ഡിനന്‍സിനെ രാഹുല്‍ പരസ്യമായി തള്ളിപ്പറഞ്ഞതോടെ ലാലുവിന് ലോക്സഭാംഗത്വവും നഷ്ടം. ഇവിടെ നഷ്ടം ലാലുവിന് മാത്രമാണ്. കാരണം ബീഹാറില്‍ ലാലു പോയാല്‍ കോണ്‍ഗ്രസിന് തുണയായി ഐക്യജനതാദളുമായി നിതീഷുണ്ട്. നിതീഷിനെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ് രാഹുല്‍ നടത്തിയ നാടകമെന്ന് കരുതിയാലും തെറ്റില്ല.

ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ ലാലു സഹതാപം അര്‍ഹിക്കുന്നില്ല. ഇനിയൊരു തിരിച്ചുവരവിനുള്ള ബാല്യം ലാലുവിനുണ്ടെന്നു കരുതാനും വയ്യ. ബാല്യം വിട്ടുമാറാത്ത പുത്രന്‍ നയിക്കാനൊരുങ്ങുന്ന രാഷ്ട്രീയ ദളിന്‍റെ റാന്തല്‍ വെളിച്ചത്തിനും ഇനി പഴയ തേജസുണ്ടാകില്ല. ഭരണം പോയശേഷം വളര്‍ച്ച പടവലങ്ങ പോല കീഴ്പോട്ടായ ലാലുവിന്‍റെയും രാഷ്ട്രീയ ദളിന്‍റെയും ഭാവി ഇനിയെന്ത്?.
 ബീഹാറില്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത സമോസ ഇനിയും ഒരുപാടുണ്ടാകും.... പക്ഷേ ലാലുവിന്‍റെ മാടന്പിത്തരവും താന്‍പോരിമയും ഇനി ബീഹാറില്‍ ഇല്ല. അതിന് സ്ഥാനം ജാര്‍ഖണ്ഡിലെ തടവറയില്‍.... ചിലരെ എല്ലാക്കാലവും എല്ലാവരെ കുറച്ചു കാലവും പറ്റിക്കാം. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാകില്ല. ലാലുവും ലാലുവിന്‍റെ വഴി നടക്കുന്നവരും ഇനിയെങ്കിലും അറിയുക.

""സമോസാ മേം ആലൂ ഹേ

ബീഹാര്‍ മേം അഭി ലാലൂ നഹീ ഹേ''

Sunday, September 29, 2013

അഖില ഭാരത കിറുക്കന്‍മാരെ... ഇതാ നിങ്ങളുടെ കടവൂള്‍


ഭാരത ദേശ കിറുക്കന്‍കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ തലതൊട്ടപ്പനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ തിരുനെല്‍വേലിക്കാരന്‍ നാരായണസ്വാമി ശ്രീനിവാസന്‍ തന്നെ.... മുക്കാല്‍ക്കള്ളന്‍മാരെ നയിക്കാന്‍ പെരുങ്കള്ളന്‍ തന്നെ വരണമല്ലോ.... (മാന്യമാര്‍ക്ക് ഇവിടെ പണ്ടേ ഇടമില്ല).

കിറുക്കന്‍ കളിയിലെ വലിയ ദൈവമാണ് ശ്രീനിവാസ സ്വാമി. ശ്രീനിവാസ സ്വാമിയുടെ ലീലാവിലാസങ്ങളില്‍ ചിലത് കൂപന്‍ പറയാം.... അഴിമതിയുടെ കൂത്തരങ്ങായ കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തില്‍ കസേര ചുണ്ണാന്പിട്ട് ഉറപ്പിച്ചിരിക്കുയാണ് സ്വാമി. കിറുക്കന്‍ കളിയുടെ മൂര്‍ത്തരൂപമായ ഭാരത ഭ്രാന്തന്‍ പോരിന്‍റെ സൃഷ്ടാവിന്‍റെ മുതുഭ്രാന്ത് മാറ്റിയ മഹാനുഭവന്‍. മുതുഭ്രാന്ത് മാറിയ സൃഷ്ടാവ് ഇപ്പോള്‍ ലളിതമായ മോഡിയോടെ സായിപ്പിന്‍റെ നാട്ടില്‍ കഴിയുന്നു.  ഭ്രാന്തന്‍ പോര് തുടങ്ങും മുന്പേ നിയമാവലി മാറ്റിയെഴുതി സ്വന്തം ഭ്രാന്തഗണത്തെ കളത്തിലിറക്കി. പോരില്‍ ഭ്രാന്തഗണത്തിന്‍റെ ലീലാവിലാസങ്ങള്‍ മുന്പേ പറഞ്ഞുറപ്പിച്ച് മാമനും മരുമോനും വാരിയെടുത്ത പൊന്‍പണത്തിനു കയ്യും കണക്കുമില്ല. സ്വാമി മാമന്‍റെയും മെയ്യപ്പ മരുമോന്‍റെയും ലീലാവിലാസങ്ങള്‍ നാട്ടാരറിഞ്ഞപ്പോള്‍ മരുമോനെ കയ്യാമം വെയ്പ്പിച്ച് മാമന്‍ മാന്യനായി. കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ നടത്തിപ്പവകാശം അനുചരവൃന്ദത്തിന് കൈമാറി തിരശീലയ്ക്ക് പിറകിലിരുന്നു ശ്രീനിവാസ സ്വാമി ഭരിച്ചു രസിച്ചു. തെലുങ്കു ദേശത്ത് റെഡ്ഡി പുത്രനുമായി ചേര്‍ന്ന് നടത്തിയ ലീലാ വിലാസങ്ങളെ കുറിച്ചും സ്വാമിയോട് ചോദിക്കാന്‍ കളിനിയന്ത്രണ പ്രസ്ഥാനത്തില്‍ ആര്‍ക്കും ചങ്കുറപ്പില്ല... കാരണം ലളിതം. കസേര, പൊന്‍പണം... കടവൂള്‍ പോലും ശ്രീനിവാസ സ്വാമിയുടെ നാണയത്തുട്ടിനു മേലെ പറക്കില്ല.
അങ്ങനെയിരിക്കെയാണ് സ്വാമിയുടെ തട്ടകത്തില്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ തലയെണ്ണല്‍ നടന്നത്. നാട്ടാരെല്ലാം കരുതി ഇത്തവണ സ്വാമി വീഴുമെന്ന്. മഹാബലി പുരത്ത് ശ്രീനിവാസ സാമിയുടെ മണിമാളികയില്‍ ഉണ്ടുടുത്ത്, മുറുക്കിത്തുപ്പി, സോമരസം സേവിച്ചവരല്ലാം സ്വാമിക്കായി ഇരുകൈയ്യും പൊക്കി ഓശാന പാടി. കൊട്ടാരവിപ്ലവത്തിനു കോപ്പു കൂട്ടിയ ഗോസായിമാരാകട്ടെ തലയെണ്ണിയ നേരത്ത് തലതാഴ്ത്തി. . തിരുനെല്‍വേലിയിലെ തിരുവടിയോട് മുട്ടിയ ചില ഗോസായിമാര്‍ ഇരുന്ന കസേര പിന്നെ കണ്ടില്ല. വിപ്ലവമെന്ന് ഉച്ചരിക്കും മുന്പേ കൊട്ടാരവിപ്ലവം അകാലചരമം പ്രാപിച്ചു. സ്വാമിയുടെ പൊന്‍പണത്തിനു മുന്പിലെന്ത് കൊട്ടാരവിപ്ലവം. കടവൂളിന്‍റെ കോപം പേടിച്ച് പലരും തമിഴകത്ത് നടന്ന തലയെണ്ണല്‍ പരിസരത്തേക്ക് പോലും കാലെടുത്തു വച്ചില്ല. അങ്ങനെ ശ്രീനിവാസ സ്വാമി വീണ്ടും കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ കടവൂളായി. മാമനും മോനും ചേര്‍ന്ന് ഇനിയും നാട്ടാരെ പറ്റിക്കും. കട്ടുമുടിക്കും. ഒപ്പം കൂടുന്നവര്‍ക്ക് നക്കാപ്പിച്ച കിട്ടുകയും ചെയ്യും. ആരും ചോദിക്കില്ല.... ചോദിക്കാന്‍ അനുവദിക്കില്ല. കാരണം ഇത് കിറുക്കന്‍ കളിയാണ്. കളിക്കുക..... കളി കാണുക, ... അത്രയേ ചെയ്യാവൂ പൊതുജനമെന്ന കഴുത. ചോദ്യം ചെയ്യാനവകാശമില്ല.... അഥവാ ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടുകയുമില്ല.  

Saturday, September 28, 2013

രാഹുലബോധോധയം....

രാഹുലബോധോധയം....

ഭാരതദേശം പതിച്ചുകൊടുക്കുപ്പെട്ട ഗാന്ധിത്തറവാട്ടിലെ ഇളമുറക്കാരന്‍ എന്നാലും ഈ ചെയ്ത്തു ചെയ്തല്ലോ... നട്ടുച്ചയ്ക്ക് തുഗ്ലക്ക് മുക്കിലെ കൊട്ടാരത്തില്‍ ചപ്പാത്തിയും പരിപ്പും വെട്ടിവിഴുങ്ങവെ അല്ലായിരുന്നോ ബോധോധയം... ബോധം ഉദിച്ച പാടെ കിങ്കരപ്പടയേയും കൂട്ടി പടപ്പുറപ്പാടായി. പടയെത്തിയതോ, അഖിലഭാരത പരദൂഷണ വിചാരകേന്ദ്രത്തിന്‍റെ പടിപ്പുരയിലും.... രാജധാനിയിലെ വരിഷ്ഠ പരദൂഷക സ്തുതിപാഠക വൃന്ദം അല്പം സോമരസം സേവിക്കാനെത്തിയ സമയം... ഈ വൃന്ദത്തിനു കൂട്ടായി അകത്ത് ഗാന്ധിത്തറവാട്ടു സ്വകാര്യ സ്വത്ത് ഗാന്ധി കാങ്കിറസ് കോര്പറേഷന്‍റെ ആസ്ഥാന മാധ്യമ വിശാരദന്‍ ശ്രീ മാക്കാന്‍റെ വെടിവെട്ടം നടക്കുന്ന നേരം. .... വെടിവട്ടത്തിലേക്ക് വെടിക്കെട്ടുപോലെ പാഞ്ഞുകയറിയ ഇളമുറത്തന്പുരാന്‍ ആരേലും എന്തേലും ചോദിക്കും മുന്പ് വെളിപാടുപോലെ മൊഴിഞ്ഞു... കോഴീനെ കട്ടത് ഞാനല്ല, എന്‍റെ തലയില്‍ കോഴീന്‍റെ പൂടയില്ലാന്ന്.... കോഴീനെ കട്ടത് തലേക്കെട്ടു കെട്ടിയവരാണ്... അതോണ്ട് അവരുടെ തലയിലും പൂട കാണൂല്ലാന്നും പറഞ്ഞു രാഹുലന്‍ തിരുമനസ്.... ഗാന്ധിത്തറവാട്ടിലെ കോഴികളെ കാത്തു പരിപാലിക്കുന്ന ഭാരതദേശത്തെ കാര്യസ്ഥന്‍ തലേക്കെട്ടുകാരന്‍ മനോമോഹനന്‍ ജന്‍മനാടായ ഐക്യദേശത്തേക്ക് പോയ നേരത്തല്ലായിരുന്നോ ഇളമുറക്കാരന്റെ വെടിക്കെട്ട്.... വെടിക്കെട്ട് കഴിഞ്ഞ് മൂട്ടിലെ പൊടിയും തട്ടി ഇളമുറത്തന്പുരാനും കിങ്കരപ്പടയും വണ്ടി വിട്ടു. ഉണ്ടിരുന്ന കൈ കഴുകാന് പോലും കാത്തു നില്ക്കാതെ പരദൂഷണവൃന്ദം കുടയും കൊണ്ടോടി.... എങ്ങാണ്ടൂ നിന്ന് വലിഞ്ഞു കേറി വന്ന ഇളമുറത്തന്പുരാന് നട്ടുച്ചയിലെ പൊരിഞ്ചൂടില് എന്തോ പറഞ്ഞുവെന്നൊന്നും പരദൂഷണപ്പട കരുതിയില്ല... നാഴികയ്ക്ക് വിനാഴിക മുന്പേ ഭാരതദേശത്തെ പെട്ടിക്കടയില്‍ വരെയെത്തി അന്തപുരത്തിലെ പടപ്പുറപ്പാടിന്റെ കഥ... എന്നുവച്ചാ ഇളമുറത്തന്പുരാന്‍റെ ബോധോധയത്തിന്റെ വിശേഷം. ഐക്യനാട്ടിലെ തന്പുരാനു പാദസേവ ചെയ്യാനെത്തിയ മനോമോഹന്‍റെ മുട്ടുപോലും ഏഴുകടലും കടന്നെത്തിയ വൃത്താന്തം കേട്ട് വിറച്ചു പോയെന്നാണ് ഐക്യനാടു വൃത്താന്തം. എന്താണാവോ രാഹുലകുമാരന് ഇപ്പോഴിങ്ങനൊരു ബോധോധയമെന്ന് കൊട്ടാരം ജ്യോതിഷികള്‍ കവിടി നിരത്തിയിട്ടുണ്ട്..... താമരത്തറവാട്ടിലെ പുതിയ കാര്യക്കാരനായി അങ്ങ് പടിഞ്ഞാറു നിന്ന് മോഡിയോടെ വന്ന ഒരു സിങ്കത്തെ കണ്ട് പേടിച്ചുണ്ടായ ബോധോധയമാണെന്നാണ് ദോഷൈദൃക്കുകള്‍ പറയുന്നത്.... അത്യാവശ്യം കൊട്ടേഷന്‍ പരിപാടിയുള്ള മോഡി സിങ്കം രാഹുലകുമാരനെ സ്വപ്നത്തില്‍ പേടിപ്പിക്കാറുണ്ടെന്ന് തുഗ്ലക്ക് മുക്കിലെ കൊട്ടാരം പരിചാരകര്‍ സമ്മതിച്ചിട്ടുണ്ട്. മോഡി സിങ്കത്തെ താമരത്തറവാട്ടിലെ പടിയില്‍ തടയാന് പലരും ഏറെ അഡ്വാനിച്ചിരുന്നു.... അതിലൊരു പഴയ പുലിയുടെ അവസാനത്തെ പല്ലും നഖവും പറിച്ച് മാലയിട്ടാണ് മോഡി സിങ്കം ഈ താമരത്തറവാട് വാഴുന്നത്.... താമരത്തറവാടിന്‍റെ മോഡിയെ പേടിച്ചാണ് രാഹുലകുമാരന്‍ കോഴിക്കഥ പറഞ്ഞു നടക്കുന്നതെന്ന് പറയുന്നത് മറ്റാരുമല്ല.... താമരത്തറവാട്ടിലെ പാണ പരദൂഷക വൃന്ദം തന്നെ... പക്ഷേ കാങ്കിറസ് കന്പനിക്കാര്‍ ഇതു സമ്മതിക്കുന്ന മട്ടില്ല കേട്ടോ.... പിന്നെന്തായിരിക്കും രാഹുലന് പറ്റിയത്.... പ്രശ്നം കാങ്കിറസ് കന്പനിയില് തന്നെയാണു പോലും... അമ്മമഹാറാണി കിരീടാവകാശിയായി പ്രഖ്യിപിച്ച രാഹുലനെ പടിയിറക്കാന്‍ കാങ്കിറസ് കന്പനിയിലെ ചില വക്കീലന്മാര് കളി തുടങ്ങിയിട്ടുണ്ട്..... തെക്കു ചിദംബരത്തു നിന്ന് വന്ന ഒരു ചെട്ടിയാരും വടക്ക് രാജധാനിയിലുള്ള ഒരു കപിലനുമാണ് പോലും ഈ വക്കീലന്മാര്‍.... കാര്യസ്ഥന്‍ മനോഹമോഹനനും ഇവര്‍ക്കൊപ്പമാണെന്നാണ് കാര്യസ്ഥക്കുടിയില്‍ നിന്നുള്ള വര്‍ത്തമാനം.... രാഹുല തിരുമനസിന് കോഴിത്തലയില്‍ ക്ഷുദ്രം ചെയ്യാന് ഇവര്‍ തന്നെയാണത്രേ കോഴിയെ കട്ടത്.... ഈ ബോധോധയം വന്നതു കൊണ്ടാണ് പരദൂഷണപ്പടയോട് കോഴിയെ കട്ടത് ഞാനല്ല തലേക്കെട്ടുകാരനും കൂട്ടരുമാണെന്ന് പറഞ്ഞത്.... ഏതു കഥയാണ് വാസ്തവമെങ്കിലും ഇത് കുറച്ച് കടുത്ത് പോയില്ലേ കുമാരാ.... ഞാന് കള്ളനല്ലെന്ന് പറയാന് കുടുംബക്കാരുടെ മുഴുവന്‍ കള്ളനാക്കിയില്ലേ(കുടുംബക്കാര് മുഴുവന്‍ കള്ളന്മാരാണേലും ആ സത്യം ഇങ്ങനെ പുരപ്പുറത്തു നിന്ന് പറയാവോ....)... എന്താണേലും പതിവായി അമ്മ മഹാറാണിയുടെ മാധ്യസ്ഥം തേടാറുള്ള അറക്കപ്പറന്പിലെ അന്തോണീസിനെയെങ്കിലും വെറുതെ വിടാരുന്നു..... രാഹുലന് ബോധം ഉദിച്ച കന്നിമാസത്തിലെ പതിനൊന്നാം നാള് ഗാന്ധി ബോധോദയ ദിനമായി കൊണ്ടാടുന്ന കാര്യം പരിഗണനയില് ഉണ്ടുപോലും ഒടുവിലറിഞ്ഞത്: മലബാര്‍ നാട്ടുഭാഷാ സാഹിത്യകാരന്‍മാര്‍ മൊയന്ത് ഗണത്തില്‍ രാഹുലനെ പെടുത്തിയ വിവരം അമ്മ മഹാറാണി അറിഞ്ഞിരിക്കുന്നു... മൊയന്ത് ഗണത്തില് നിന്ന് കരകയറിയില്ലേല്‍ അനന്തരാവകാശപ്പട്ടം സോദരി പ്രിയങ്കരിക്ക് കൊടുക്കുമെന്ന് അമ്മ മഹാറാണി പറഞ്ഞതിനെ തുടര്‍ന്നാണ് കുമാരന്‍റെ കോഴിക്കഥ ബോധോദയം എന്നും പറയപ്പെടുന്നു.... ബോധോധയം വന്നിട്ടും മൊയന്ത് മൊയന്ത് തന്നെ....