Saturday, September 28, 2013

രാഹുലബോധോധയം....

രാഹുലബോധോധയം....

ഭാരതദേശം പതിച്ചുകൊടുക്കുപ്പെട്ട ഗാന്ധിത്തറവാട്ടിലെ ഇളമുറക്കാരന്‍ എന്നാലും ഈ ചെയ്ത്തു ചെയ്തല്ലോ... നട്ടുച്ചയ്ക്ക് തുഗ്ലക്ക് മുക്കിലെ കൊട്ടാരത്തില്‍ ചപ്പാത്തിയും പരിപ്പും വെട്ടിവിഴുങ്ങവെ അല്ലായിരുന്നോ ബോധോധയം... ബോധം ഉദിച്ച പാടെ കിങ്കരപ്പടയേയും കൂട്ടി പടപ്പുറപ്പാടായി. പടയെത്തിയതോ, അഖിലഭാരത പരദൂഷണ വിചാരകേന്ദ്രത്തിന്‍റെ പടിപ്പുരയിലും.... രാജധാനിയിലെ വരിഷ്ഠ പരദൂഷക സ്തുതിപാഠക വൃന്ദം അല്പം സോമരസം സേവിക്കാനെത്തിയ സമയം... ഈ വൃന്ദത്തിനു കൂട്ടായി അകത്ത് ഗാന്ധിത്തറവാട്ടു സ്വകാര്യ സ്വത്ത് ഗാന്ധി കാങ്കിറസ് കോര്പറേഷന്‍റെ ആസ്ഥാന മാധ്യമ വിശാരദന്‍ ശ്രീ മാക്കാന്‍റെ വെടിവെട്ടം നടക്കുന്ന നേരം. .... വെടിവട്ടത്തിലേക്ക് വെടിക്കെട്ടുപോലെ പാഞ്ഞുകയറിയ ഇളമുറത്തന്പുരാന്‍ ആരേലും എന്തേലും ചോദിക്കും മുന്പ് വെളിപാടുപോലെ മൊഴിഞ്ഞു... കോഴീനെ കട്ടത് ഞാനല്ല, എന്‍റെ തലയില്‍ കോഴീന്‍റെ പൂടയില്ലാന്ന്.... കോഴീനെ കട്ടത് തലേക്കെട്ടു കെട്ടിയവരാണ്... അതോണ്ട് അവരുടെ തലയിലും പൂട കാണൂല്ലാന്നും പറഞ്ഞു രാഹുലന്‍ തിരുമനസ്.... ഗാന്ധിത്തറവാട്ടിലെ കോഴികളെ കാത്തു പരിപാലിക്കുന്ന ഭാരതദേശത്തെ കാര്യസ്ഥന്‍ തലേക്കെട്ടുകാരന്‍ മനോമോഹനന്‍ ജന്‍മനാടായ ഐക്യദേശത്തേക്ക് പോയ നേരത്തല്ലായിരുന്നോ ഇളമുറക്കാരന്റെ വെടിക്കെട്ട്.... വെടിക്കെട്ട് കഴിഞ്ഞ് മൂട്ടിലെ പൊടിയും തട്ടി ഇളമുറത്തന്പുരാനും കിങ്കരപ്പടയും വണ്ടി വിട്ടു. ഉണ്ടിരുന്ന കൈ കഴുകാന് പോലും കാത്തു നില്ക്കാതെ പരദൂഷണവൃന്ദം കുടയും കൊണ്ടോടി.... എങ്ങാണ്ടൂ നിന്ന് വലിഞ്ഞു കേറി വന്ന ഇളമുറത്തന്പുരാന് നട്ടുച്ചയിലെ പൊരിഞ്ചൂടില് എന്തോ പറഞ്ഞുവെന്നൊന്നും പരദൂഷണപ്പട കരുതിയില്ല... നാഴികയ്ക്ക് വിനാഴിക മുന്പേ ഭാരതദേശത്തെ പെട്ടിക്കടയില്‍ വരെയെത്തി അന്തപുരത്തിലെ പടപ്പുറപ്പാടിന്റെ കഥ... എന്നുവച്ചാ ഇളമുറത്തന്പുരാന്‍റെ ബോധോധയത്തിന്റെ വിശേഷം. ഐക്യനാട്ടിലെ തന്പുരാനു പാദസേവ ചെയ്യാനെത്തിയ മനോമോഹന്‍റെ മുട്ടുപോലും ഏഴുകടലും കടന്നെത്തിയ വൃത്താന്തം കേട്ട് വിറച്ചു പോയെന്നാണ് ഐക്യനാടു വൃത്താന്തം. എന്താണാവോ രാഹുലകുമാരന് ഇപ്പോഴിങ്ങനൊരു ബോധോധയമെന്ന് കൊട്ടാരം ജ്യോതിഷികള്‍ കവിടി നിരത്തിയിട്ടുണ്ട്..... താമരത്തറവാട്ടിലെ പുതിയ കാര്യക്കാരനായി അങ്ങ് പടിഞ്ഞാറു നിന്ന് മോഡിയോടെ വന്ന ഒരു സിങ്കത്തെ കണ്ട് പേടിച്ചുണ്ടായ ബോധോധയമാണെന്നാണ് ദോഷൈദൃക്കുകള്‍ പറയുന്നത്.... അത്യാവശ്യം കൊട്ടേഷന്‍ പരിപാടിയുള്ള മോഡി സിങ്കം രാഹുലകുമാരനെ സ്വപ്നത്തില്‍ പേടിപ്പിക്കാറുണ്ടെന്ന് തുഗ്ലക്ക് മുക്കിലെ കൊട്ടാരം പരിചാരകര്‍ സമ്മതിച്ചിട്ടുണ്ട്. മോഡി സിങ്കത്തെ താമരത്തറവാട്ടിലെ പടിയില്‍ തടയാന് പലരും ഏറെ അഡ്വാനിച്ചിരുന്നു.... അതിലൊരു പഴയ പുലിയുടെ അവസാനത്തെ പല്ലും നഖവും പറിച്ച് മാലയിട്ടാണ് മോഡി സിങ്കം ഈ താമരത്തറവാട് വാഴുന്നത്.... താമരത്തറവാടിന്‍റെ മോഡിയെ പേടിച്ചാണ് രാഹുലകുമാരന്‍ കോഴിക്കഥ പറഞ്ഞു നടക്കുന്നതെന്ന് പറയുന്നത് മറ്റാരുമല്ല.... താമരത്തറവാട്ടിലെ പാണ പരദൂഷക വൃന്ദം തന്നെ... പക്ഷേ കാങ്കിറസ് കന്പനിക്കാര്‍ ഇതു സമ്മതിക്കുന്ന മട്ടില്ല കേട്ടോ.... പിന്നെന്തായിരിക്കും രാഹുലന് പറ്റിയത്.... പ്രശ്നം കാങ്കിറസ് കന്പനിയില് തന്നെയാണു പോലും... അമ്മമഹാറാണി കിരീടാവകാശിയായി പ്രഖ്യിപിച്ച രാഹുലനെ പടിയിറക്കാന്‍ കാങ്കിറസ് കന്പനിയിലെ ചില വക്കീലന്മാര് കളി തുടങ്ങിയിട്ടുണ്ട്..... തെക്കു ചിദംബരത്തു നിന്ന് വന്ന ഒരു ചെട്ടിയാരും വടക്ക് രാജധാനിയിലുള്ള ഒരു കപിലനുമാണ് പോലും ഈ വക്കീലന്മാര്‍.... കാര്യസ്ഥന്‍ മനോഹമോഹനനും ഇവര്‍ക്കൊപ്പമാണെന്നാണ് കാര്യസ്ഥക്കുടിയില്‍ നിന്നുള്ള വര്‍ത്തമാനം.... രാഹുല തിരുമനസിന് കോഴിത്തലയില്‍ ക്ഷുദ്രം ചെയ്യാന് ഇവര്‍ തന്നെയാണത്രേ കോഴിയെ കട്ടത്.... ഈ ബോധോധയം വന്നതു കൊണ്ടാണ് പരദൂഷണപ്പടയോട് കോഴിയെ കട്ടത് ഞാനല്ല തലേക്കെട്ടുകാരനും കൂട്ടരുമാണെന്ന് പറഞ്ഞത്.... ഏതു കഥയാണ് വാസ്തവമെങ്കിലും ഇത് കുറച്ച് കടുത്ത് പോയില്ലേ കുമാരാ.... ഞാന് കള്ളനല്ലെന്ന് പറയാന് കുടുംബക്കാരുടെ മുഴുവന്‍ കള്ളനാക്കിയില്ലേ(കുടുംബക്കാര് മുഴുവന്‍ കള്ളന്മാരാണേലും ആ സത്യം ഇങ്ങനെ പുരപ്പുറത്തു നിന്ന് പറയാവോ....)... എന്താണേലും പതിവായി അമ്മ മഹാറാണിയുടെ മാധ്യസ്ഥം തേടാറുള്ള അറക്കപ്പറന്പിലെ അന്തോണീസിനെയെങ്കിലും വെറുതെ വിടാരുന്നു..... രാഹുലന് ബോധം ഉദിച്ച കന്നിമാസത്തിലെ പതിനൊന്നാം നാള് ഗാന്ധി ബോധോദയ ദിനമായി കൊണ്ടാടുന്ന കാര്യം പരിഗണനയില് ഉണ്ടുപോലും ഒടുവിലറിഞ്ഞത്: മലബാര്‍ നാട്ടുഭാഷാ സാഹിത്യകാരന്‍മാര്‍ മൊയന്ത് ഗണത്തില്‍ രാഹുലനെ പെടുത്തിയ വിവരം അമ്മ മഹാറാണി അറിഞ്ഞിരിക്കുന്നു... മൊയന്ത് ഗണത്തില് നിന്ന് കരകയറിയില്ലേല്‍ അനന്തരാവകാശപ്പട്ടം സോദരി പ്രിയങ്കരിക്ക് കൊടുക്കുമെന്ന് അമ്മ മഹാറാണി പറഞ്ഞതിനെ തുടര്‍ന്നാണ് കുമാരന്‍റെ കോഴിക്കഥ ബോധോദയം എന്നും പറയപ്പെടുന്നു.... ബോധോധയം വന്നിട്ടും മൊയന്ത് മൊയന്ത് തന്നെ....

No comments: