Sunday, September 29, 2013

അഖില ഭാരത കിറുക്കന്‍മാരെ... ഇതാ നിങ്ങളുടെ കടവൂള്‍


ഭാരത ദേശ കിറുക്കന്‍കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ തലതൊട്ടപ്പനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ തിരുനെല്‍വേലിക്കാരന്‍ നാരായണസ്വാമി ശ്രീനിവാസന്‍ തന്നെ.... മുക്കാല്‍ക്കള്ളന്‍മാരെ നയിക്കാന്‍ പെരുങ്കള്ളന്‍ തന്നെ വരണമല്ലോ.... (മാന്യമാര്‍ക്ക് ഇവിടെ പണ്ടേ ഇടമില്ല).

കിറുക്കന്‍ കളിയിലെ വലിയ ദൈവമാണ് ശ്രീനിവാസ സ്വാമി. ശ്രീനിവാസ സ്വാമിയുടെ ലീലാവിലാസങ്ങളില്‍ ചിലത് കൂപന്‍ പറയാം.... അഴിമതിയുടെ കൂത്തരങ്ങായ കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തില്‍ കസേര ചുണ്ണാന്പിട്ട് ഉറപ്പിച്ചിരിക്കുയാണ് സ്വാമി. കിറുക്കന്‍ കളിയുടെ മൂര്‍ത്തരൂപമായ ഭാരത ഭ്രാന്തന്‍ പോരിന്‍റെ സൃഷ്ടാവിന്‍റെ മുതുഭ്രാന്ത് മാറ്റിയ മഹാനുഭവന്‍. മുതുഭ്രാന്ത് മാറിയ സൃഷ്ടാവ് ഇപ്പോള്‍ ലളിതമായ മോഡിയോടെ സായിപ്പിന്‍റെ നാട്ടില്‍ കഴിയുന്നു.  ഭ്രാന്തന്‍ പോര് തുടങ്ങും മുന്പേ നിയമാവലി മാറ്റിയെഴുതി സ്വന്തം ഭ്രാന്തഗണത്തെ കളത്തിലിറക്കി. പോരില്‍ ഭ്രാന്തഗണത്തിന്‍റെ ലീലാവിലാസങ്ങള്‍ മുന്പേ പറഞ്ഞുറപ്പിച്ച് മാമനും മരുമോനും വാരിയെടുത്ത പൊന്‍പണത്തിനു കയ്യും കണക്കുമില്ല. സ്വാമി മാമന്‍റെയും മെയ്യപ്പ മരുമോന്‍റെയും ലീലാവിലാസങ്ങള്‍ നാട്ടാരറിഞ്ഞപ്പോള്‍ മരുമോനെ കയ്യാമം വെയ്പ്പിച്ച് മാമന്‍ മാന്യനായി. കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ നടത്തിപ്പവകാശം അനുചരവൃന്ദത്തിന് കൈമാറി തിരശീലയ്ക്ക് പിറകിലിരുന്നു ശ്രീനിവാസ സ്വാമി ഭരിച്ചു രസിച്ചു. തെലുങ്കു ദേശത്ത് റെഡ്ഡി പുത്രനുമായി ചേര്‍ന്ന് നടത്തിയ ലീലാ വിലാസങ്ങളെ കുറിച്ചും സ്വാമിയോട് ചോദിക്കാന്‍ കളിനിയന്ത്രണ പ്രസ്ഥാനത്തില്‍ ആര്‍ക്കും ചങ്കുറപ്പില്ല... കാരണം ലളിതം. കസേര, പൊന്‍പണം... കടവൂള്‍ പോലും ശ്രീനിവാസ സ്വാമിയുടെ നാണയത്തുട്ടിനു മേലെ പറക്കില്ല.
അങ്ങനെയിരിക്കെയാണ് സ്വാമിയുടെ തട്ടകത്തില്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ തലയെണ്ണല്‍ നടന്നത്. നാട്ടാരെല്ലാം കരുതി ഇത്തവണ സ്വാമി വീഴുമെന്ന്. മഹാബലി പുരത്ത് ശ്രീനിവാസ സാമിയുടെ മണിമാളികയില്‍ ഉണ്ടുടുത്ത്, മുറുക്കിത്തുപ്പി, സോമരസം സേവിച്ചവരല്ലാം സ്വാമിക്കായി ഇരുകൈയ്യും പൊക്കി ഓശാന പാടി. കൊട്ടാരവിപ്ലവത്തിനു കോപ്പു കൂട്ടിയ ഗോസായിമാരാകട്ടെ തലയെണ്ണിയ നേരത്ത് തലതാഴ്ത്തി. . തിരുനെല്‍വേലിയിലെ തിരുവടിയോട് മുട്ടിയ ചില ഗോസായിമാര്‍ ഇരുന്ന കസേര പിന്നെ കണ്ടില്ല. വിപ്ലവമെന്ന് ഉച്ചരിക്കും മുന്പേ കൊട്ടാരവിപ്ലവം അകാലചരമം പ്രാപിച്ചു. സ്വാമിയുടെ പൊന്‍പണത്തിനു മുന്പിലെന്ത് കൊട്ടാരവിപ്ലവം. കടവൂളിന്‍റെ കോപം പേടിച്ച് പലരും തമിഴകത്ത് നടന്ന തലയെണ്ണല്‍ പരിസരത്തേക്ക് പോലും കാലെടുത്തു വച്ചില്ല. അങ്ങനെ ശ്രീനിവാസ സ്വാമി വീണ്ടും കിറുക്കന്‍ കളി നിയന്ത്രണ പ്രസ്ഥാനത്തിന്‍റെ കടവൂളായി. മാമനും മോനും ചേര്‍ന്ന് ഇനിയും നാട്ടാരെ പറ്റിക്കും. കട്ടുമുടിക്കും. ഒപ്പം കൂടുന്നവര്‍ക്ക് നക്കാപ്പിച്ച കിട്ടുകയും ചെയ്യും. ആരും ചോദിക്കില്ല.... ചോദിക്കാന്‍ അനുവദിക്കില്ല. കാരണം ഇത് കിറുക്കന്‍ കളിയാണ്. കളിക്കുക..... കളി കാണുക, ... അത്രയേ ചെയ്യാവൂ പൊതുജനമെന്ന കഴുത. ചോദ്യം ചെയ്യാനവകാശമില്ല.... അഥവാ ചോദ്യം ചോദിച്ചാല്‍ ഉത്തരം കിട്ടുകയുമില്ല.