Wednesday, October 30, 2013

അരുത്.... ഇത് കുട്ടിക്കളിയല്ല....

 
ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹമെന്ന് മേനി പറയുന്നവരാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ മലയാളികള്‍. പക്ഷേ എന്തുപറ്റി ഇപ്പോള്‍ പ്രബുദ്ധരായ ഈ മലയാളികള്‍ക്ക്? കഴിഞ്ഞ കുറച്ചു കാലമായി മലയാളിയുടെ പ്രബുദ്ധത എല്ലാവരെയും ലജ്ജിപ്പിക്കുന്ന തരത്തിലേക്ക് താണുപോയോ? കാടടച്ചു വെടിവെയ്ക്കുകയല്ല കൂപന്‍. ഒരുകാര്യം മാത്രമേ പറയുന്നുള്ളൂ. ഒരു കൂട്ടരെ കുറിച്ച് മാത്രമേ പറയാനുള്ളൂ... കൊച്ചു കുട്ടികള്‍. കൊച്ചു കുട്ടികളോടുള്ള ക്രൂരതയുടെ കാര്യത്തില്‍ എല്ലാവരെയും ലജ്ജിപ്പിച്ച് മലയാളി ഒന്നാമതു തന്നെ. കേരളം പോലൊരു പരിഷ്കൃത സമൂഹത്തില്‍(തീര്‍ച്ചയായും അങ്ങനെ അവകാശപ്പെടരുത്) എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാന്‍ എങ്ങനെ മലയാളിക്ക് കഴിയുന്നു?
 
കാലിന്‍മേല്‍ കാല്‍ കയറ്റിയിരുന്നു സാമൂഹ്യവിമര്‍ശനം നടത്താന്‍ എന്തുയോഗ്യതയാണ് കേരള സമൂഹത്തിനും മലയാളിക്കുമുള്ളത്. ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകളെയും ബീഹാറിലെ കാട്ടു നീതിയെയുമെല്ലാം ലജ്ജിപ്പിക്കുന്ന ക്രൂരതകളല്ലേ കേരളസമൂഹത്തില്‍ അരങ്ങേറുന്നത്. ഇതെല്ലാം എങ്ങനെ കണ്ടില്ലെന്ന് നടിക്കുന്നു മലയാളികള്‍....
 
 
ഒരുപാടു കാലം പിറകിലേക്ക് പോകേണ്ടതില്ല. മാധ്യമങ്ങള്‍ കൊണ്ടാടിയ കുമളിയിലെ ഷെഫീഖിന്‍റെ ദുരിതം നമ്മുടെ മനസില്‍ ഇപ്പോഴുമുണ്ട്. ഇതിനു ശേഷം എത്രയോ ഷെഫീഖുമാര്‍ ഈ ചുരുങ്ങിയ കാലയളില്‍ ഉണ്ടായിരിക്കുന്നു. തിരുവനന്തപുരത്ത് പിതൃസഹോദരന്‍ കഴുത്തറത്തു കൊന്നതും ജീവിതം എന്തെന്ന് അറിയാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ.... കുമളിയില്‍ അമ്മ കഴുത്തറത്തു കൊന്നത് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ഇരട്ടകുട്ടികളെ, ഈ പട്ടിക നീളുന്നു. ഏറ്റവുമൊടുവില്‍ അമ്മയുടെ കാമുകന്‍റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട്, അമ്മയുടെ അറിവോടെ കുഴിച്ചു മൂടപ്പെട്ട അക്സ എന്ന നാലു വയസുകാരി വരെ. ഇതിനൊപ്പം ബന്ധുക്കളുടെ ക്രൂരപീഡനത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം വേറെ.... കഴിഞ്ഞ മുപ്പതു ദിവസത്തിനിടെ പുറം ലോകമറിഞ്ഞ ഇത്തരം സംഭവങ്ങള്‍ മാത്രം മുപ്പതോളം വരും... അറിയാതെ പോകുന്ന ദുരിതങ്ങള്‍ അതിലേറെ...
 
ദിനം പ്രതിയെന്നോണം കൊച്ചു കുട്ടികള്‍ ലൈംഗികമായി പീഡിപ്പക്കപ്പെടുന്നതും ദൈവത്തിന്‍റെ (അതോ ചെകുത്താന്‍റെയോ) സ്വന്തം നാട്ടില്‍ തന്നെ.... അമ്മയുടെ കാമുകന്‍റെയും ജാരന്‍റെയും പീഡനത്തിന് ഇരയായ പെണ്‍കുഞ്ഞുങ്ങളുടെ കഥകള്‍ മലയാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പലപ്പോഴും സ്വന്തം അമ്മയുടെ അറിവോടെയാണ് ഇത്തരം പീഡനങ്ങളെന്ന വാസ്തവം ഒരു മുള്ളുപോലെ മലയാളി മനസാക്ഷിയെ കൊത്തി വലിയ്ക്കുന്നു. നാലു വയസുള്ള മകളുടെ തലയ്ക്ക് ഉലക്ക കൊണ്ട് അടിച്ച പിതാവും ഈ കേരളത്തില്‍ ജീവിക്കുന്നുണ്ട്.
 
എങ്ങനെ കഴിയുന്നു നമുക്ക് ഇത്ര ക്രൂരമൃഗങ്ങളായി മാറാന്‍. ഒരു നിമിഷം ആ പിഞ്ചു കണ്ണുകളിലേക്ക് നോക്കൂ... അവരുടെ കൊച്ചു തെറ്റുകള്‍ നമുക്ക് പൊറുക്കാം. ഇത്തരം തെറ്റുകള്‍ ചെയ്തും അത് തിരുത്തപ്പെട്ടുമാണ് നമ്മളും ഈ സമൂഹവുമുണ്ടാകുന്നത്. ഒരു തലമുറയ്ക്കെതിരെയുള്ള ഈ അതിക്രമങ്ങള്‍ നമുക്ക് അവസാനിപ്പിക്കാം. ഇത് ഇനി ആവര്‍ത്തിച്ചു കൂടാ.... ഇത്തരം തലക്കെട്ടുകളില്‍ ഇനി മാധ്യമങ്ങളില്‍ വരാതിരിക്കട്ടെ..... കേരളമേ ഈ കളി... കുട്ടിക്കളിയല്ല.... ഇത് തീക്കളിയാണ്.

 

Saturday, October 26, 2013

സ്വയംവര കാലത്തെ ഉള്ളി(ല്‍)പ്പേടി

മാന്യമഹാജനങ്ങളേ.... ഭാരതരാജ്യത്തെ പഞ്ചദേശങ്ങളിലെ ഭരണാധികാരികളെ കണ്ടെത്താന്‍ സ്വയം വര മല്‍സരം. ആരുടെ ചിവിട്ടടിയില്‍ കഴിയണമെന്ന് പൗരന്‍മാരെന്ന കഴുതകള്‍ക്ക് നിശ്ചയിക്കാം. ശ്രീരാമന്‍ സീതയെ വേള്‍ക്കാന്‍ വില്ലൊടിച്ചെങ്കില്‍ പഞ്ചദേശം പിടിക്കാനിറങ്ങുന്ന രാജകുമാരന്‍മാര്‍ക്കുള്ള അഗ്നിപരീക്ഷ അതിലും കഠിനമാണ്. സവാളയുടെ വില നിയന്ത്രിക്കുന്നവനായാരിരിക്കും പഞ്ചദേശങ്ങളുടെ അധിപന്‍. ആര്‍ക്കതിനു സാധിക്കും.... ഹര്‍ഷവര്‍ധനും ഷീലാമ്മയുമെല്ലാം അരയും തലയും മുറുക്കി രാജാധാനിയിലുണ്ട്.... സ്വയംവരപ്പന്തലില്‍ പ്രതീക്ഷയോടെ... മധ്യപ്രദേശത്ത് ശിവരാജ് സിങ്ങും ഗ്വാളിയോര്‍ രാജകുമാരനും മോഹങ്ങള്‍... അതിതീവ്ര ഇടതുപക്ഷമണ്ണായ ഛത്തീസ് ഗഡില്‍ രമണ്‍ സിങ്. എല്ലാവര്‍ക്കും മോഹമുണ്ട്... പക്ഷേ സവാള വില ഈ മോഹങ്ങളെല്ലാം അതിമോഹമാക്കുന്നു.... എല്ലാവര്‍ക്കും ഉള്ളി(ല്‍)പേടി.
 
 
ഉത്തരഭാരതദേശത്തുള്ളവര്‍ പ്യാരോടെ പറയുന്ന പ്യാജിന്‍റെ വില കുട്ടയില്‍ നിന്ന് പുറത്തു ചാടിയിട്ട് ദിവസം കുറച്ചായി. ചരിത്രത്തിലാദ്യമായി വില ശതകത്തില്‍ തൊട്ടതാണ് നാട്ടുവര്‍ത്തമാനം. എന്തിനും ഏതിനു വില കൂടുന്ന കാലത്ത് ഞാനായിട്ട് എന്തിനു മാറിയിരിക്കണം എന്ന് ഉള്ളിക്കും തോന്നിയിരിക്കണം. വിലയിടിയുന്ന സാധാരണക്കാര്‍ക്ക് ഇനി ഉള്ളി കൂട്ടാതെ ചപ്പാത്തി തിന്നേണ്ട ഗതികേടാണ്. അന്പതു രൂപ കൊടുത്താല്‍ മൂന്നു സവാളയും നാലു ഉരുളക്കിഴങ്ങുമാണ് പാവം ജനത്തിന് കിട്ടുന്നത്. സാധരണക്കാരെ ഉദ്ധരിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആം ആദ്മിക്കും ഒന്നും പറയാനില്ല. കാരണം എങ്ങാനും എന്തെങ്കിലും പറഞ്ഞ് ഉള്ളിവില കുറഞ്ഞുപോയാല്‍ കിട്ടാനുള്ള വോട്ട് പോകില്ലേ....  അപ്പോള്‍ സാധാരണക്കാരന്‍ അല്‍പം വലഞ്ഞാലും വോട്ട് തന്നെ മുഖ്യം.
 
ഉള്ളി മാത്രമാല്ല ഉള്ളി വിലയും കരയിക്കുമെന്ന് ശരിക്കറിയാവുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കാണ്. പതിനഞ്ചാണ്ട് മുന്പ് സുഷമാജിയും ബി.ജെ.പിയും രാജധാനിയുടെ ഭരണം പിടിക്കുമെന്ന മാളോരെല്ലാം വിചാരിച്ചിരുന്ന കാലത്തല്ലേ അവരെ ഉള്ളി കരയിച്ചത്. ഉള്ളിവില മാനം മുട്ടെ ഉയര്‍ന്നപ്പോള്‍ സുഷമാജിയുടെ കണ്ണു നിറഞ്ഞു. ആ കണ്ണീരില്‍ ഒലിച്ചു പോയത് രാജാധാനിയിലെ മുഖ്യമന്ത്രിക്കസേരയാണ്... അന്നു ചിരിച്ചത് ഷീലാജി. പക്ഷേ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായുള്ള ഷീലാജിയുടെ ആ ചിരി ഇത്തവണ മായുന്ന ലക്ഷണമാണ്. പണ്ട് കൈപിടിച്ചുയര്‍ത്തിയ ഉള്ളി തന്നെയാണ് ഇത്തവണ ഷീലാജിയുടെ കണ്ണു നീറ്റുന്നത്. രാഷ്ട്രീയത്തിന്‍റെ കാവ്യനീതിയെന്നു പറയാം. വാളെടുത്തവന്‍ വാളാലേ എന്നു പറയും പോലെ ഉള്ളിയാലേ വന്നവള്‍ ഉള്ളിയാലേ പോകുമോ? കാത്തിരിക്കാം. രാജധാനി പിടിക്കാമെങ്കിലും മധ്യപ്രദേശവും ചത്തീസ്ഗഡും ഭരിക്കുന്ന ബി.ജെ.പിക്കുമുണ്ട് ഉള്ളി(ല്)‍പ്പേടി. അഡ്വാനിയുടെ മാനസുപത്രന്‍ ശിവരാജചൗഹാന്‍ വാണരളുന്ന മധ്യപ്രദേശത്താണേ ഉള്ളി വില ആദ്യം മൂന്നക്കം കണ്ടത്... അക്കാരണം കൊണ്ട് തന്നെ ഉള്ളിവിലയെ ചാക്കിലാക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. 
 

ഉള്ളിവില പോലെ സാധാരണക്കാരന്‍റെ വില കയറുന്ന കാലമാണ് തിരഞ്ഞെടുപ്പു കാലം... അപ്പേടി സകലമാന രാഷ്ട്രീയ കോമരങ്ങള്‍ക്കുമുണ്ട്. അതുകൊണ്ട് എല്ലാവര്‍ക്കും പ്രതീക്ഷിക്കാം.... വിലക്കയറ്റത്തിന്‍റെ കാലത്ത് സാധാരണക്കാരന്‍റെ വില വര്‍ധിക്കുന്ന തിരഞ്ഞെടുപ്പുകാലത്ത് ഉള്ളിയുടെ ഈ വിലക്കയറ്റമെങ്കിലും കുറയുമെന്ന്. 

Sunday, October 20, 2013

വിപ്ലവം നോട്ടുമെത്തയിലൂടെ...

""സ്വകാര്യസ്വത്തുക്കളുടെ ഇല്ലാതാകലെന്ന് കമ്യൂണിസത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം""
                                                                  കാള്‍ മാര്‍ക്സ്
 
 
അഖിലഭാരതത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് പച്ചപ്പ്  (ചുവപ്പെന്നും പറയാം)  ആണ് പൂര്‍വഭാരതത്തിലെ ത്രിപുര ദേശം. ചെങ്കൊടി പാറിയിരുന്ന ത്രിപുരാരികളില്‍ അവശേഷിക്കുന്നത്  ത്രിപുരയെന്ന ഈ പുര മാത്രം. നിന്നു തിരിയാനിടമില്ലാത്ത  പുരയാണെങ്കിലും ഈ പുരയില്‍  നിന്നു വന്ന  ഒരു വിശേഷമാണ്  കൂപന്‍  പങ്കുവയ്ക്കുന്നത്. പട്ടുമെത്തയില്‍ അന്തിയുറങ്ങുന്ന അഖിലഭാരത സുഖിമാന്‍മാരെല്ലാം ലജ്ജിച്ചു തല താഴ്ത്തിക്കോളുക. പട്ടുമെത്തയുടെ കാലമൊക്കെ പോയിരിക്കുന്നു. അങ്ങ്  ത്രിപുരയില്‍ ഇത് നോട്ടുമെത്തയുടെ കാലം. ഈ  പുതിയ കാഴ്ച കാണിച്ചു തരുന്നത് മറ്റാരുമല്ല... പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും അവസാന ആശ്രയമായ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റുകളുടെ ലോക്കല്‍ കമ്മിറ്റി അംഗം. ചെങ്കൊടിയേന്തിയും കരാറെടുത്തും കൊട്ടേഷന്‍ കൊടുത്തും ശൗചാലയങ്ങള്‍ പണിതും  ഇമ്മിണി ദന്പിടി   മടിക്കുത്തിലായപ്പോള്‍  സമര്‍  ആചാര്‍ജിക്കൊരു മോഹം. നോട്ടുമെത്തയിലൊന്ന്  കിടക്കണം. കേട്ടുകേള്‍വി മാത്രമുള്ള ഈ മെത്തയില്‍ കിടക്കാനുള്ള സമറിന്‍റെ പൂതിയെ തെറ്റു പറയാനാകില്ല. ലക്ഷങ്ങള്‍ അടുക്കി നിരത്തി നോട്ടുമെത്തയൊരുക്കി. വിശാലമായങ്ങു കിടന്നു. മേന്പൊടിക്ക് നെഞ്ചിലും തലയിലുമെല്ലാം പുതുമണം മാറാത്ത നോട്ടുകളും നിരത്തി. ആനന്ദലബ്ധിക്കിനി എന്തുവേണം...... ചങ്ങാതികള്‍ വിശ്വവിഖ്യാതമായ നോട്ടുമെത്ത ശയനം മൊബൈല്‍ ക്യാമറയിലും പകര്‍ത്തി. പക്ഷെ ത്രിപുരയിലെ ലോക്കല്‍ കമ്മിറ്റിയിലും വിഭാഗീയതയുണ്ടെന്ന്  പെട്ടെന്ന് തന്നെ  സമര്‍ജിക്ക് പിടികിട്ടി. ചങ്ങാതിമാര്‍ പകര്‍ത്തിയ ദൃശ്യങ്ങളെല്ലാം  താമസം വിനാ എത്തിപ്പെട്ടത് പരദൂഷണ പ്രിയരും പരോപദ്രവകാരികളുമായ ചാനല്‍ സഖാക്കളുടെ കൈകകളില്‍. അങ്ങനെ ത്രിപുരയിലെ നോട്ടുമെത്ത ശയനം അഖിലഭാരതവും കണ്ടു. സായൂജ്യമടഞ്ഞു.
 
ഉള്ളതെല്ലാം പാര്‍ട്ടിക്ക് കൊടുത്ത് അഴിമതി വച്ചു പൊറുപ്പിക്കാത്ത മണിക് സര്‍ക്കാരെന്ന ഇടതുമാണിക്യം ഭരിക്കുന്നിടത്താണ് ഇത്തരം കുലംകുത്തലുകള്‍. സാരമില്ല ഭാരതദേശത്തെ എല്ലാ കമ്യൂണിസ്റ്റുകള്‍ക്കും ആശ്വസിക്കാം...  കമ്യൂണിസത്തിന്‍റെ ഉരുക്കു കോട്ടയായ ചൈനയില്‍ അഴിമതിക്കുറ്റത്തിന് ഉന്നത സഖാക്കള്‍ വരിവരിയായി ജയിലില്‍ പോകുന്ന കാലത്തല്ലേ ഇതൊക്കെ സംഭവിക്കുന്നത്... എന്തായാലും ഇവിടെ അത്രത്തോളമെത്തിയില്ലല്ലോ.....
 
എന്തായാലും ത്രിപുരയില്‍ കാര്യങ്ങള്‍ കേരളത്തിലെ പോലെയല്ല. പണ്ട് ഒരു സഖാവിന്‍റെ വിഭാഗീയ ഫോണ്‍ സംഭാഷണം ചോര്‍ത്തി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ നേതാവിനു പണികിട്ടിയ നാടാണ് നമ്മുടേത്. എന്തായാലും ഇവിടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ നടപടിയുണ്ടായില്ല. പാര്‍ട്ടി വക പണി കിട്ടേണ്ടിടത്തു തന്നെ കിട്ടി. സമര്‍ ആചാര്‍ജിയ്ക്ക് വല്യേട്ടന്‍ സഖാക്കള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുത്തു. പക്ഷേ പോയ പോക്കില്‍ ഈ ചേട്ടന്‍ പറഞ്ഞ ചില കാര്യങ്ങളാണ്  പാര്‍ട്ടിയെ വെട്ടിലാക്കിയത്.
 
ആ മഹദ്്വചനങ്ങള്‍ ഇങ്ങനെ....
 
""കൈ നിറയെ സന്പത്തുണ്ടായിട്ടും അതെല്ലാം മറച്ചു വച്ച് പാവമായി നടിച്ച് പ്രവര്‍ത്തകരെ പറ്റിക്കുന്ന കാപട്യം കാണിക്കുന്ന നേതാവാകാന്‍ ഞാനില്ല. ''
 
ഈ വാക്കുകള്‍  അങ്ങു കൊല്‍ക്കത്തയിലും ഇങ്ങു കേരളത്തിലും വരെ പലര്‍ക്കും കൊണ്ടെന്നാണ് പാര്‍ട്ടി ക്ലാസുകളിലെ സംസാരം. പ്രത്യേകിച്ച് നേതാക്കള്‍ എങ്ങനെയാകണമെന്നും  എങ്ങനെ  ജീവിക്കണമെന്നും പഠിപ്പിക്കാന്‍ പാര്‍ട്ടി പ്ലീനം വിളിക്കുന്ന  ഈ കാലത്ത്. എന്തായാലും പാര്‍ട്ടി ചുമ്മാ പ്ലീനം വിളിക്കില്ലല്ലോ... ...
 
 
പക്ഷേ അപ്പോഴും ആരും ഒരുകാര്യത്തെ കുറിച്ച് ഒന്നും പറയുന്നില്ല...
 

കമ്യൂണിസമെന്നത് സ്വകാര്യ സ്വത്തുക്കള്‍ ഇല്ലാതാക്കാലാണെന്ന മാര്‍ക്സിന്‍റെ വാക്കുകളെ പറ്റി. മണിക് സര്‍ക്കാരിന്‍റെയും ശങ്കരന്‍ നന്പൂതിരിപ്പാടിന്‍റെയും കാരാട്ട് സെക്രട്ടറിയുടെയുമെല്ലാം പാതകള്‍ കേരളത്തിലെ സഖാക്കള്‍ പിന്‍ ചെല്ലുമോ.... അതോ ദന്പിടി കയ്യില്‍ വച്ച് പാവമായി നടിച്ച് പാവങ്ങളായ പ്രവര്‍ത്തകരെ വഞ്ചിക്കുമോ?

Friday, October 18, 2013

അണ്ടന്‍മാരെ അടകോടന്‍മാരെ ഈ പുലിയെ കൂട്ടിലാക്കാന്‍ നിങ്ങള്‍ക്കാകുമോ?

നാക്കു ചുഴറ്റി ഇരയെ തേടി നടക്കുന്ന പൂഞ്ഞാറിലെ പുപ്പുലിയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്‍റെ പേടി സ്വപ്നം. ഒരുപാട് വിഷം ഉണ്ട് ഈ നാക്കില്‍... പുലിയെ കൂട്ടിലാക്കാന്‍ നോക്കിയവരെല്ലാം പുലിവാലു പിടിച്ചു. കണ്ടാല്‍ ആനയെ പോലിരിക്കുമെങ്കിലും പൂഞ്ഞാര്‍ പുലിയും ആനയും തമ്മിലുള്ള ബന്ധം കൂടുതലായും ഗജപോക്കിരി എന്ന വിശേഷണത്തിലാണ്. പല ആണ്ടുകളായി കേരള രാഷ്ട്രീയത്തിലുണ്ടെങ്കിലും അഞ്ചാണ്ടായിക്കാണും ഈ പുലിയിറക്കം തുടങ്ങിയിട്ട്. പുലിയുടെ ആക്രമണരീതി അതിവിശേഷം ബഹുകേമം. സ്നേഹിച്ചു നക്കിക്കൊല്ലാറാക്കിയ  ശേഷമാണ് വേട്ടയാടല്‍. തൊടുപുഴയിലെ ഔസേപ്പ് രാജാവിന്‍റെ സാമന്തനമായിരുന്നു പണ്ട് ഈ വിദ്വാന്‍. ഒടുവില്‍ ഓസേപ്പ് രാജാവിനെ കാലുവാരി സ്വന്തം നാട്ടുരാജ്യമുണ്ടാക്കി. ഇദ്ദേഹം പോയ പോക്കില്‍ ഓസസേപ്പ് രാജാവ് എങ്ങനെയോ പീഡനക്കേസില്‍ പ്രതിയുമായി. യാദൃശ്ചികം എന്നു കരുതി മാളോരെല്ലാം. വെട്ടിനിരത്തിയും വെട്ടിനിരത്തപ്പെട്ടും കാടും കോടതിയും കയറിയുമെല്ലാം ചക്രവര്‍ത്തി പട്ടം സ്വന്തമാക്കിയ അച്ചുമ്മാനായിരിരുന്നു പിന്നെ പൂഞ്ഞാര്‍ പുലിയുടെ കണ്‍കണ്ട ദൈവം. അച്ചുമ്മാന്‍റെ സിംഹാസനത്തിനു കീഴെ പൃഷ്ഠത്തില്‍ വാലും ചുരുട്ടി പുലി ശയിച്ചു. പക്ഷേ നേരെമൊന്നിരുട്ടി വെളുത്തപ്പോള്‍ അച്ചുമ്മാനും പുലിയും ചിരവൈരികളായി. അന്നാണ് പൂഞ്ഞാര് പുലിയുടെ നാക്കു കൊണ്ടുള്ള പ്രകടനം കേരളദേശം ശരിക്കു കണ്ടത്.... അച്ചുമ്മാന് പോലും ഉത്തരം മുട്ടി. ദൈവത്തപ്പോലെ കരുതിയ അച്ചുമ്മാനെയും മോനെയും പുലി കോടതി കയറ്റുകയും ചെകുത്താനാക്കുകയും ചെയ്തു. പാളയം മാറി പുലി ചെന്നു കയറിയത് പാലാ സിംഹത്തിന്‍റെ മടയിലാണ്. പലരുടെയും വാഴ്ചകളും വീഴ്ചകളും കണ്ട പുലിയും ഒരു മന്ത്രിക്കസേര മോഹിച്ചതില്‍ കുറ്റം പറയാനാകില്ല. പൂഞ്ഞാര്‍ നട്ടുരാജാവിന് ഒരു മന്ത്രിയെങ്കിലും ആയിക്കൂടെ.... പക്ഷേ തൊടുപുഴയിലെ ഓസേപ്പ് രാജാവുകൂടി പാലാ സിംഹത്തിന്‍റെ മടയിലെത്തിയതോടെ ആ മോഹം വെള്ളത്തിലായി. ഓസേപ്പ് രാജാവ് വെള്ളത്തിന്‍റെ മന്ത്രിയുമായി. വെറും രണ്ടാളുടെ ഭൂരിപക്ഷത്തില്‍ ചാഞ്ചാടിക്കളിച്ചിരുന്ന ഉമ്മന്‍ സാമ്രാജ്യത്തെ താങ്ങിപ്പിടിക്കാന്‍ സ്വയം രംഗത്തിറങ്ങി. പക്ഷേ ഈ ആത്മാര്‍ഥതയും ഉമ്മന്‍ ചക്രവര്‍ത്തി കണ്ടില്ലെന്ന് നടിച്ചു. കൊട്ടാരക്കരയിലെ യുവരാജാവ് ഗണേശകുമാരനായിരുന്നു പിന്നെ പുലിയുടെ കൂട്ടുകാരന്‍... ഗണേശകുമാരന്‍റെ പിതാവിനു വേണ്ടി പൂഞ്ഞാര്‍ പുലി നടത്തിയ വിശ്വവിഖ്യാതമായ പാരപ്രഭാഷണം കേരളം ഇനിയും മറന്നിട്ടില്ല. കാലമങ്ങനെ പോകവേ അട്ടപ്പാടി ദേശത്തെ ചൊല്ലി പൂഞ്ഞാര്‍ പുലിയും ഗണേശകുമാരനും പിണങ്ങി. ഫലമോ ഗണശകുമാരന് സ്ഥാനനഷ്ടവും മാനഹാനിയും ഭാര്യയുടെ വക ദേഹോപദ്രവവും.  നടനപ്രിയനായ ഗണേശകുമാരന്‍റെ അന്തിക്കഥകള്‍ പുറത്ത് വിട്ട പൂഞ്ഞാര്‍ പുലി ഗണേശകുമാരനെ വനവാസത്തിനയച്ചു. ഗണേശകുമാരന്‍റെ വനസാമ്രാജ്യം ഉമ്മന്‍ ചക്രവര്‍ത്തി ഏറ്റെടുത്തു. ഉമ്മന്‍ ചക്രവര്‍ത്തിയുടെ സര്‍വസൈന്യധിപനായ തിരുവഞ്ചുര്‍ വീരനുമായാണ് പുലിയുടെ ഇപ്പോഴത്തെ പോര്. ആ പോര് അങ്ങനെ തകര്‍ക്കവേ, പൂഞ്ഞാര്‍ പുലിയെ കൂട്ടിലാക്കാന്‍ കെണിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അഖിലകേരള ഖദര്‍ധാരികളെല്ലാം അഥവാ പുലിഭാഷയില്‍ പറഞ്ഞാല്‍ കേരളത്തിലെ അണ്ടനും അടകോടനുമെല്ലാം. പക്ഷേ ഖദര്‍ ധാരികളുടെ അന്തിക്കഥകളും അണിയറക്കഥകളും അഴിമതിക്കഥകളുമെല്ലാം അറിയുന്ന ഈ പുലിയ പൂട്ടാന്‍ അത്ര എളുപ്പമല്ലെന്ന ഖദര്‍ദാരികള്‍ക്കെല്ലാം അറിയാം. പിന്നെ പുലിയുടെ നാക്ക് പിടിച്ചു കെട്ടി പുലിവാലൊഴിവാക്കാണമെന്ന് പാലാസിഹംത്തോട് പരാതിപ്പെട്ടു. എല്ലാം ശരിയാക്കാമെന്ന് പറയുന്പോഴും പാലാ സിംഹത്തിനറിയാം ഒന്നും ശരിയാകില്ലെന്ന്. കാരണം പൂഞ്ഞാര്‍ പുലിയുടെ ചരിത്രം തന്നെ. നാഴികയ്ക്ക് നാല്‍പതു വട്ടം തന്നെ പുകഴ്ത്തുന്ന പൂഞ്ഞാര്‍ പുലിയ പാലാ സിംഹത്തിനും പേടിയാണ്. ഒപ്പം നിന്നവര്‍ക്കും കൈപിടിച്ചുയര്‍ത്തിയവര്‍ക്കുമെല്ലാം നല്ല എട്ടിന്‍റെ പണി കൊടുത്ത പുലിച്ചരിത്രം തന്നെ കാരണം. നാലാണ്ടു കാലമായി കൊണ്ടു നടക്കുന്ന പാലാസിംഹത്തിനായി എന്തുപണിയാവോ പൂഞ്ഞാര്‍ പുലി കാത്തുവച്ചിരിക്കുന്നത്. ഇതുവരെ കണ്ടതിലും കേമമായ പണിയായിരിക്കും അതെന്ന പ്രതീക്ഷയിലാണ് പ്രൊലിറ്റേറിയന്‍ തിയറിയില്‍ വിശ്വസിക്കുന്ന മലയാളികള്‍. പുലിയ്ക്ക് പറ്റിയ ഒരു കൂട് കേരളത്തിലുണ്ട്... അത് ഉമ്മന്‍ തിരുമനസിന്‍റെ അരമനയ്ക്ക് ചുറ്റുമുള്ള ഏതോ ഒരു മന്ത്രിമന്ദിരമാണ്. ആ കൂട്ടില്‍ കയറും വരെ ഈ പുലി ഇങ്ങനെ കളിച്ചു കൊണ്ടേയിരിക്കും. പക്ഷേ ആ കൂട് പൂഞ്ഞാര്‍ പുലിക്ക് കിട്ടുമോ.... അതോ ഉള്ള കാലിത്തൊഴുത്തു കൂടി പോകുമോ? കാത്തിരുന്നു കാണാം
 
 

പറയാന്‍ മറന്നത്: കേരളരാഷ്ട്രീയത്തെ സമീപകാലത്ത് ഏറ്റവും മലീമസമാക്കിയ നേതാവാരെന്ന് ഒരു സര്‍വേ നടത്തിയാല്‍ ഈ പുലി ലക്ഷം ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് കൂപന്‍റെ വിശ്വാസം

Friday, October 4, 2013

കുറ്റിച്ചൂല്‍ രാഷ്ട്രീയം അഥവാ രാഷ്ട്രീയത്തിലെ കുറ്റിച്ചൂലുകള്‍

 
അങ്ങനെ പഞ്ചമഹാ തിരഞ്ഞെടുപ്പുള്‍ക്ക് കാഹളം മുഴങ്ങി. പക്ഷേ കൂപന്‍ പറയാന്‍ പോകുന്നത് രാജധാനിയിലെ വിശേഷമാണ്. അല്ലെങ്കില്‍ അല്‍പം കുറ്റിച്ചൂല്‍ രാഷ്ട്രീയമാണ്. നമ്മള്‍ മലയാളികള്‍ക്ക് പണ്ടേ ചൂലിനോട് അത്ര പഥ്യമില്ല. ഒരു വഴിക്കിറങ്ങുന്പോള്‍ ചൂലു കണ്ടാല്‍ അപശകുനം. ചൂലു കണ്ട് ശകുനം മുടങ്ങിയ പാവം മലയാളിയുടെ ഗതികേടാണ് ഇങ്ങ് രാജധാനിയില്‍ ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനും പ്രതിപക്ഷ സ്ഥാനീയരായ ബി.ജെ.പിക്കും. അതെ പ്രശ്നം ചൂലു തന്നെ. കയ്യില്‍ ചൂലുമായി നില്‍ക്കുന്നവനും നിസാരക്കാരനല്ല. അണ്ണാ ഹസാരെയെ പോലും പറഞ്ഞു പറ്റിച്ച് പ്രക്ഷോഭം നടത്തി, അടിത്തറയൊരുക്കി രാഷ്ട്രീയത്തില്‍ കയറിപ്പറ്റിയ വിദ്വാനാണ് കക്ഷി. അരവിന്ദ് കെജ്്രിവാള്‍. കെജ്്രിവാള്‍ മാത്രമല്ല ഒപ്പം ഒരു സംഘവുമുണ്ട്. പേര് ആം ആദ്മി പാര്‍ട്ടി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ സാധാരണക്കാരുടെ രാഷ്ട്രീയ പ്രസ്ഥാനം. പക്ഷേ പേരിലുള്ള സാധാരണത്വം ഒന്നും പാര്‍ട്ടിക്കില്ല. അത് വഴിയേ പറയാം. സാധാരണക്കാരുടെ ഈ അസാധാരണ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ചൂല്‍. കലപ്പയേന്തിയ കര്‍ഷകന്‍ എന്നു പറയുന്ന പോലെ ചൂലേന്തിയ സാധാരണക്കാരന്‍. ഇതാണ് രാജധാനി രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. പതിനഞ്ചാണ്ടായി കാണിച്ചു വരുന്ന ഗിമ്മിക്കുകളിലെ പൂച്ച് ഈ ആം ആദ്മികള്‍ പുറത്തു കൊണ്ടുവരുമോയെന്നാണ് ഷീലാമ്മയുടെ ആധി. ഷീലാമ്മയെ പടിയടച്ച് പിണ്ഡം വയ്ക്കാന്‍ കിട്ടിയ അവസരം ഈ കുറ്റിച്ചൂലുകള്‍ കളയുമെന്ന പരിഭവം താമരപ്പാര്‍ട്ടിക്കുമുണ്ട്. പക്ഷേ ശരിക്കും വെട്ടിലായിരിക്കുന്നത് ഷീലാമ്മയാണ്. ഷീലാമ്മ എവിടെ മല്‍സരിച്ചാലും തോല്‍പിക്കുമെന്ന് പറഞ്ഞ് പിറകെ കൂടിയിരിക്കുകയാണ് കെജ്്രിവാള്‍. ഇനി മല്‍സരിക്കാതെ മാറി നിന്നാല്‍ നാണക്കേടാകും... കെജ്്രിവാളിനെ പേടിച്ചാണെന്ന് സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ പറഞ്ഞു പരത്തും. ഇനി മല്‍സരിച്ചാലോ.... എല്ലാം സാധാരണക്കാരന്‍റെ കൈയ്യില്‍.
 
ആളെ പറ്റിക്കാനുള്ള അത്യാവശ്യം മറിമായങ്ങള്‍ നമ്മുടെ ആം ആദ്മിക്കാരുടെ കയ്യിലുമുണ്ട്... ഡല്‍ഹിയിലെ ആം ആദ്മികളെല്ലാം ഒരു സര്‍വേ നടത്തി വലിയൊരു കണ്ടു പിടുത്തം നടത്തി. ദില്ലിയിലെ 46 ശതമാനം വോട്ടര്‍മാരും ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുന്നവരാണത്രേ..... ഈ കണക്കിന്‍റെ സാംഗത്യവും ആധികാരികതയുമൊന്നും ആരും ചോദിക്കരുത്... ചോദിക്കുന്നവന്‍ അഴിമതിക്കാരന്‍... അഴിമതിക്കാരുടെ ഏറാന്‍മൂളി. രാഷ്ട്രീയം പാപമാണ് മഹാ അപരാധമാണ് എന്ന് പറഞ്ഞ് അണ്ണാ ഹസാരെയ്ക്കൊപ്പം പരിവര്‍ത്തന പ്രക്ഷോഭം നടത്തിയാണ് കെജ്്രിവാളിന്‍റെ വരവ്. ഈ പഴയ ഐ.ഐ.ടിക്കാരന്‍റെ മനസിലെ ലക്ഷ്യം രാഷ്ട്രീയം തന്നെയെന്ന് കാലം തെളിയിച്ചു. ഐ.ഐ.ടിക്കാരന്‍റെ കൂര്‍മ ബുദ്ധിയുപയോഗിച്ച് പടിപടിയായി കെജ്്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി... എതിര്‍ത്തവരുടെയെല്ലാം വായടപ്പിച്ചു... സര്‍ക്കാര്‍ വിരുദ്ധസമരത്തിന് കൈ അയച്ച് സഹായിച്ച രാഷ്ട്രീയ സ്വയം സേവാ സംഘത്തിനെ പോലും പറ്റിച്ചു കളഞ്ഞു... കണക്കുകളെല്ലാം സുതാര്യമെന്ന് വിളിച്ചു പറയുന്പോള്‍ പോലും ഒരു സുതാര്യമില്ലായ്മ അനുഭവപ്പെടും. സാധാരണക്കാരന്‍റെ പാര്‍ട്ടിയെന്നാണ് വയ്പ്. പക്ഷേ സ്ഥാനമോഹികളുടെ പട്ടികയില്‍ സാധാരണക്കാരനെ കണ്ടെത്താന്‍ അല്‍പം പാടാണ്... ഐ.ഐ.ടിക്കാരനും പഴയ ഐ.ആര്‍.എസുകാരനുമായ കെജ്്രിവാള്‍, പഴയ ടെലിവിഷന്‍ അവതാരക ഷാസിയ ഇല്‍മി തുടങ്ങി കുറ്റിയും പറിച്ച് കടല്‍ കടന്നെത്തിയ എന്‍.ആര്‍.ഐ കച്ചവടക്കാര്‍ വരെയുണ്ട് സാധാരണക്കാരെ സേവിക്കാന്‍. ഇവരെല്ലാം സാധാരണക്കാരല്ലേ എന്നു ചോദിച്ചാല്‍ കൂപന് അറിയില്ല.... ജനലോക്പാല്‍ , അഴിമതി രഹിതഭരണം തുടങ്ങിയ മധുരമനോജ്ഞ വാഗ്ദാനങ്ങളുമുണ്ട്.... എന്തായാലും കെജ്്രിവാളിനും പാര്‍ട്ടിക്കും ഏഴു സീറ്റെങ്കിലും കിട്ടുമെന്നാണ് രാഷ്ട്രീയ ജ്യോല്‍സ്യന്‍മാരുടെ പ്രവചനങ്ങള്‍... അതായാത് ഇന്ത്യ ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ കടക്കും പോലൊരു സംഭവം.
 
ഏഴല്ല ഡല്‍ഹിയിലെ എഴുപത് സീറ്റു കിട്ടിയാലും ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് കൂപന്‍റെ വിശ്വാസം...(ഇത് കൂപന്‍റെ മാത്രം വിശ്വാസമാണേ...) അണ്ണാ ഹസാരെയുടെ കാലു പിടിച്ച് വളര്‍ന്ന്, രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ത്തതിന്‍റെ പേരില്‍ അദ്ദേഹത്തെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ(അണ്ണാ ഹസാരെയെ മഹത്വവല്‍ക്കരിക്കുന്നില്ല) കെജ്്രിവാളാണോ മാറ്റം കൊണ്ടു വരിക... അണികളെ ഉപയോഗിച്ച് എതിരാളികളുടെ വായടപ്പിക്കുന്ന*  കെജ്ിരിവാളാണോ മാറ്റം കൊണ്ടുവരിക... കെജ്്രിവാള്‍ വെറും രാഷ്ട്രീയക്കാരനാണ്... അധികാരമോഹിയായ സ്വേച്ഛാധിപതിയായ രാഷ്ട്രീയക്കാരന്‍...
 
 
 *സംശയമുള്ളവര്‍ പണ്ട് കെജ്്രിവാളും സംഘവും ഡല്‍ഹിയില്‍ നടത്തിയ യോഗം ഓര്‍ക്കുക... അന്ന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരെ പ്രസംഗിക്കാന്‍ ക്ഷണിച്ചു... കെജ്്രിവാളിനേക്കാള്‍ വലിയ കൊടുവാള്‍ കണ്ടിട്ടുള്ള എ.ബി.ബര്‍ദന്‍ കെജ്്രിവാളിന്‍റെ രീതികളെ രൂക്ഷമായി വിമര്‍ശിച്ചു. തൊട്ടുപിന്നാലെ മൈക്കെടുത്ത കെജ്്രിവാള്‍, ബര്‍ദന്‍ പറഞ്ഞ ഓരോ കാര്യങ്ങളും അവിടെ കൂടിയിരുന്ന ആം ആദ്മിപാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് നോ, നോ പറയിച്ചാണ് തിരിച്ച് പണി കൊടുത്തത്.... ഈ നടപടിയില്‍  പ്രതിഷേധിച്ച് ബര്‍ദന്‍ വേദി വിടുകയും ചെയ്തു... തുടര്‍ന്ന് പ്രസംഗിക്കുന്നതില്‍ നിന്ന് കെജ്്രിവാളിനെ ഹസാരെ വിലക്കുകയും ചെയ്തു...

Wednesday, October 2, 2013

നാടകാന്തം ചവറ്റുകുട്ട


സമാധാനം.... കള്ളന്‍മാരും കൊള്ളക്കാരും അഴിമതിക്കാരുമെല്ലാം ഇനി കളത്തിനു പുറത്ത്. അഴിമതിക്കാരും ക്രിമിനലുകളുമായ ജനപ്രതിനിധികള്‍ക്ക് ഇനി നിയമനിര്‍മാണ സഭകളില്‍ ഇടമില്ല. അഴിമതിക്കാരെ കാത്തു രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് ഒടുവില്‍ സര്‍ക്കാര്‍ തന്നെ കീറിയെറിഞ്ഞു. രാജ്യസഭയിലിരിക്കുന്ന ബില്ലിന്‍റെയും  സ്ഥാനം ചവറ്റുകുട്ടയിലേക്ക്. സന്തോഷം.... നല്ല തീരുമാനം... രാജ്യം രക്ഷപെടട്ടെ...
രണ്ടു കാര്യങ്ങളാണ് ഈ തീരുമാനം തെളിയിക്കുന്നത്. ഒന്ന് കോണ്‍ഗ്രസ് എന്നാല്‍ സോണിയാ ആന്‍ഡ് സണ്‍സ് കന്പനി എന്നു തന്നെ. രണ്ട് മന്‍മോഹന്‍ സിങ് സ്വന്തം നട്ടെല്ല് ജന്‍പഥിലെ പത്താം നന്പര്‍ വീട്ടില്‍ പണയം വച്ചിരിക്കുന്നു.

ക്രിമിനലുകളായ ജനപ്രതിനിധികളെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത് സോണിയയും രാഹുലും അറിയാതെയാണോ....? അങ്ങനെയെങ്കില്‍ രണ്ടുപേരും സോണിയാ ആന്‍ഡ് സണ്‍സ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് പദം ഒഴിയുകയായിരിക്കും നല്ലത്. സ്വന്തം സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നറിയേണ്ടത് നയിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തം തന്നെയാണ്.... ഇനി ഇവരുടെ സമ്മതത്തോടെയാണ് ഈ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചതെങ്കില്‍ ഈ നാടത്തിന്‍റെ ഉദ്ദേശം എന്തായിരുന്നു. മാനത്തു നിന്ന് പൊട്ടി വീണപോലെ രാഹുല്‍ ഗാന്ധിയുടെ വെളിപാട്.... പിന്നാലെ ഏറാന്‍മൂളികളുടെ ഏറ്റുപാടല്‍... കൂടിയാലോചനകള്‍, നാടകീയത, ബില്‍ പിന്‍വലിക്കല്‍.... ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോള്‍ എവിടെപ്പോയിരുന്നു ഇവരെല്ലാം....? അന്നോര്‍ത്തില്ലേ ഈ നീക്കം ജനവിരുദ്ധമാണെന്ന്? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല... അല്ലെങ്കില്‍ പറയാന്‍ ഉത്തരമില്ല.

പ്രതിപക്ഷം മാന്യന്‍മാരാണെന്ന് ധരിക്കരുത്. എല്ലാവരും കരഞ്ഞു വിളിച്ചിരുന്നു കോടതി വിധിയെ മറികടകക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന്... ഇപ്പോള്‍ എല്ലാവരുടെയും ഓട്ടം ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്‍റെ ക്രെഡിറ്റിനു വേണ്ടിയാണ്... ആരെയാണ് ഇവര്‍ വിഡ്ഡികളാക്കുന്നത്...? വോട്ട് ചെയ്യുന്ന ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതല്ലേ നേതാക്കളേ.....

ഈ നാടകത്തിലെ വില്ലന്‍ വേഷം മന്‍മോഹന്‍ സിങ് മനോഹരമായി ആടിത്തീര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ക്ഷുഭിത യൗവന പരിവേഷം* കൂട്ടി ഗാന്ധിജയന്തി ദിനത്തില്‍ മന്‍മോഹന്‍ ഇടിയേറ്റു വീണു. സ്വന്തം പാര്‍ട്ടി കുതികാല്‍ വെട്ടിയിട്ടും പ്രധാനമന്ത്രി പദത്തില്‍ കടിച്ചു തൂങ്ങിക്കിടന്ന് മന്‍മോഹന്‍ തെളിയിച്ചു ആത്മാഭിമാനത്തേക്കാള്‍ വലുതാണ് പ്രധാനമന്ത്രി കസേരയെന്ന്. മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് കൂടിയാലോചിക്കേണ്ടി വന്നത് രണ്ടേ രണടു പേരോട്... സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിങ്ങിന്‍റെ നട്ടെല്ല് ജന്‍പഥിലെ തലയിണക്കിടയില്‍ ഇപ്പോഴും സുരക്ഷിതം. ശേഷിക്കുന്ന ഏഴുമാസം കൂടി രാജ്യം ഭരിക്കാം.... ഇപ്പോള്‍ എല്ലാവര്‍ക്കും തെളിഞ്ഞിട്ടുണ്ടാകും എന്തുകൊണ്ട് പ്രണബിനെ തഴഞ്ഞ് മന്‍മോഹന്‍ സിങ്ങിനെ സോണിയ പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തിയെന്ന്. ഇരുപ്പിലും നടപ്പിലും മാത്രമല്ല, പ്രവൃത്തിയിലും മന്‍മോഹന്‍ സിങ് കളിപ്പാവയാണ് സോണിയാ ആന്‍ഡ് സണ്‍സിന്‍റെ കളിപ്പാവ.

എന്തായാലും ഇത്തവണത്തെ നാടകം കളി രാജ്യത്തെ കട്ടുമുടിക്കാനല്ല എന്ന് വിചാരിക്കാം. കട്ടു മുടിച്ചവരെ കരയ്ക്കിരുത്താനല്ലേ... അങ്ങനെ സമാധാനിക്കാം.

*45 വയസുള്ള രാഹുല്‍ ഗാന്ധിയുടേത് ക്ഷുഭിത യൗവനമാണോ, ക്ഷുഭിത മധ്യവയസാണോ എന്നു ചോദിച്ചാല്‍ കൂപന് ഉത്തരമില്ല.