Wednesday, October 2, 2013

നാടകാന്തം ചവറ്റുകുട്ട


സമാധാനം.... കള്ളന്‍മാരും കൊള്ളക്കാരും അഴിമതിക്കാരുമെല്ലാം ഇനി കളത്തിനു പുറത്ത്. അഴിമതിക്കാരും ക്രിമിനലുകളുമായ ജനപ്രതിനിധികള്‍ക്ക് ഇനി നിയമനിര്‍മാണ സഭകളില്‍ ഇടമില്ല. അഴിമതിക്കാരെ കാത്തു രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് ഒടുവില്‍ സര്‍ക്കാര്‍ തന്നെ കീറിയെറിഞ്ഞു. രാജ്യസഭയിലിരിക്കുന്ന ബില്ലിന്‍റെയും  സ്ഥാനം ചവറ്റുകുട്ടയിലേക്ക്. സന്തോഷം.... നല്ല തീരുമാനം... രാജ്യം രക്ഷപെടട്ടെ...
രണ്ടു കാര്യങ്ങളാണ് ഈ തീരുമാനം തെളിയിക്കുന്നത്. ഒന്ന് കോണ്‍ഗ്രസ് എന്നാല്‍ സോണിയാ ആന്‍ഡ് സണ്‍സ് കന്പനി എന്നു തന്നെ. രണ്ട് മന്‍മോഹന്‍ സിങ് സ്വന്തം നട്ടെല്ല് ജന്‍പഥിലെ പത്താം നന്പര്‍ വീട്ടില്‍ പണയം വച്ചിരിക്കുന്നു.

ക്രിമിനലുകളായ ജനപ്രതിനിധികളെ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത് സോണിയയും രാഹുലും അറിയാതെയാണോ....? അങ്ങനെയെങ്കില്‍ രണ്ടുപേരും സോണിയാ ആന്‍ഡ് സണ്‍സ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് പദം ഒഴിയുകയായിരിക്കും നല്ലത്. സ്വന്തം സര്‍ക്കാര്‍ എന്തു ചെയ്യുന്നു എന്നറിയേണ്ടത് നയിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്തം തന്നെയാണ്.... ഇനി ഇവരുടെ സമ്മതത്തോടെയാണ് ഈ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചതെങ്കില്‍ ഈ നാടത്തിന്‍റെ ഉദ്ദേശം എന്തായിരുന്നു. മാനത്തു നിന്ന് പൊട്ടി വീണപോലെ രാഹുല്‍ ഗാന്ധിയുടെ വെളിപാട്.... പിന്നാലെ ഏറാന്‍മൂളികളുടെ ഏറ്റുപാടല്‍... കൂടിയാലോചനകള്‍, നാടകീയത, ബില്‍ പിന്‍വലിക്കല്‍.... ബില്‍ രാജ്യസഭയില്‍ കൊണ്ടുവന്നപ്പോള്‍ എവിടെപ്പോയിരുന്നു ഇവരെല്ലാം....? അന്നോര്‍ത്തില്ലേ ഈ നീക്കം ജനവിരുദ്ധമാണെന്ന്? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല... അല്ലെങ്കില്‍ പറയാന്‍ ഉത്തരമില്ല.

പ്രതിപക്ഷം മാന്യന്‍മാരാണെന്ന് ധരിക്കരുത്. എല്ലാവരും കരഞ്ഞു വിളിച്ചിരുന്നു കോടതി വിധിയെ മറികടകക്കാന്‍ ഓര്‍ഡിനന്‍സ് വേണമെന്ന്... ഇപ്പോള്‍ എല്ലാവരുടെയും ഓട്ടം ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്‍റെ ക്രെഡിറ്റിനു വേണ്ടിയാണ്... ആരെയാണ് ഇവര്‍ വിഡ്ഡികളാക്കുന്നത്...? വോട്ട് ചെയ്യുന്ന ജനങ്ങള്‍ മണ്ടന്‍മാരാണെന്ന് കരുതല്ലേ നേതാക്കളേ.....

ഈ നാടകത്തിലെ വില്ലന്‍ വേഷം മന്‍മോഹന്‍ സിങ് മനോഹരമായി ആടിത്തീര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ക്ഷുഭിത യൗവന പരിവേഷം* കൂട്ടി ഗാന്ധിജയന്തി ദിനത്തില്‍ മന്‍മോഹന്‍ ഇടിയേറ്റു വീണു. സ്വന്തം പാര്‍ട്ടി കുതികാല്‍ വെട്ടിയിട്ടും പ്രധാനമന്ത്രി പദത്തില്‍ കടിച്ചു തൂങ്ങിക്കിടന്ന് മന്‍മോഹന്‍ തെളിയിച്ചു ആത്മാഭിമാനത്തേക്കാള്‍ വലുതാണ് പ്രധാനമന്ത്രി കസേരയെന്ന്. മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിക്ക് കൂടിയാലോചിക്കേണ്ടി വന്നത് രണ്ടേ രണടു പേരോട്... സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിങ്ങിന്‍റെ നട്ടെല്ല് ജന്‍പഥിലെ തലയിണക്കിടയില്‍ ഇപ്പോഴും സുരക്ഷിതം. ശേഷിക്കുന്ന ഏഴുമാസം കൂടി രാജ്യം ഭരിക്കാം.... ഇപ്പോള്‍ എല്ലാവര്‍ക്കും തെളിഞ്ഞിട്ടുണ്ടാകും എന്തുകൊണ്ട് പ്രണബിനെ തഴഞ്ഞ് മന്‍മോഹന്‍ സിങ്ങിനെ സോണിയ പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തിയെന്ന്. ഇരുപ്പിലും നടപ്പിലും മാത്രമല്ല, പ്രവൃത്തിയിലും മന്‍മോഹന്‍ സിങ് കളിപ്പാവയാണ് സോണിയാ ആന്‍ഡ് സണ്‍സിന്‍റെ കളിപ്പാവ.

എന്തായാലും ഇത്തവണത്തെ നാടകം കളി രാജ്യത്തെ കട്ടുമുടിക്കാനല്ല എന്ന് വിചാരിക്കാം. കട്ടു മുടിച്ചവരെ കരയ്ക്കിരുത്താനല്ലേ... അങ്ങനെ സമാധാനിക്കാം.

*45 വയസുള്ള രാഹുല്‍ ഗാന്ധിയുടേത് ക്ഷുഭിത യൗവനമാണോ, ക്ഷുഭിത മധ്യവയസാണോ എന്നു ചോദിച്ചാല്‍ കൂപന് ഉത്തരമില്ല.